ടെഹ്രാൻ: ഇറാന്റെ പ്രാദേശിക സമുദ്രപരിധിയിൽ എൽപിജി ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ടെഹ്രാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. മൊസാംബിക്ക് പതാകയുമായി സഞ്ചരിച്ചിരുന്ന 'ദിഷ' എന്ന എൽപിജി ടാങ്കറാണ് വെള്ളിയാഴ്ച ആക്രമിക്കപ്പെട്ടത്.
സംഭവത്തിന് പിന്നാലെ ഇറാനിലെ ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെട്ടു സ്ഥിതിഗതികൾ വിലയിരുത്തിയതായി ഇന്ത്യൻ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്നും എംബസി വ്യക്തമാക്കി.
ഇന്ത്യൻ നാവികരെ പ്രതിനിധീകരിക്കുന്ന ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ നൽകിയ വിവരമനുസരിച്ച്, ഹോർമുസ് കടലിടുക്കിന് സമീപം പേർഷ്യൻ ഉൾക്കടലിലേക്കുള്ള യാത്രയ്ക്കിടെയാണ് ആരാണ് അയച്ചതെന്ന് അറിയാത്ത മിസൈൽ ടാങ്കറിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ആക്രമണത്തിൽ കപ്പലിന് ഉണ്ടായ നാശനഷ്ടങ്ങളെയോ ആക്രമണത്തിന് പിന്നിലുള്ളവരെയോ കുറിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണമില്ല.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രവ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാനും ഒമാനും തമ്മിലാണ് സ്ഥിതി ചെയ്യുന്നത്. ആഗോള ഊർജവിതരണത്തിന്റെ വലിയൊരു വിഹിതം ഈ കടൽപാതയിലൂടെയാണ് കടന്നപോകുന്നത്. അതിനാൽ ഈ മേഖലയിലെ ഏത് സുരക്ഷാ പ്രശ്‌നവും അന്താരാഷ്ട്ര വ്യാപാരത്തെയും എണ്ണവിപണിയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ഈ മാസം തകർന്നതിനെ തുടർന്ന് മേഖലയിലെ സംഘർഷം വീണ്ടും ശക്തമായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ സൈനിക നടപടികൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതോടെ ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകളുടെയും എണ്ണവാതക ടാങ്കറുകളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വർധിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയോ രാജ്യമോ ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം പരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഇറാൻ തീരത്ത് എൽപിജി ടാങ്കറിന് നേരെ ആക്രമണം; 28 ഇന്ത്യൻ നാവികരും സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി
