ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ ഹൈക്കമ്മീഷണറായി മുന്‍ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ നിയമിച്ചു

ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ ഹൈക്കമ്മീഷണറായി മുന്‍ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ നിയമിച്ചു


ന്യൂഡല്‍ഹി: ബംഗ്ലാദേശുമായി രണ്ടു വര്‍ഷമായി തുടരുന്ന മോശം നയതന്ത്രബന്ധത്തില്‍ മാറ്റം വരുത്താന്‍ മുന്‍ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ  ഹൈക്കമ്മീഷണറായി നിയമിച്ചു. 1970-കള്‍ മുതല്‍  ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ മാത്രം വഹിച്ചിരുന്ന സ്ഥാനത്താണ് രാഷ്ട്രീയക്കാരനെ സര്‍ക്കാര്‍ നിയമിക്കുന്നത്. 

75കാരനായ ത്രിവേദി ഉടന്‍ ചുമതലയേല്‍ക്കുമെന്നും ബെല്‍ജിയത്തിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും ഇന്ത്യയുടെ അടുത്ത അംബാസഡറായി നിയമിതനായ പ്രണയ് വര്‍മ്മയ്ക്ക് പകരക്കാരനാകുമെന്നും പ്രതീക്ഷിക്കുന്നു.

ഉഭയകക്ഷി ബന്ധങ്ങളിലെ പ്രക്ഷുബ്ധമായ ഘട്ടത്തിനുശേഷം ധാക്കയുമായുള്ള ബന്ധം പുനര്‍നിര്‍മ്മിക്കാന്‍ ന്യൂഡല്‍ഹി നോക്കുമ്പോള്‍ ഈ നിയമനം സുപ്രധാന രാഷ്ട്രീയ സൂചനയായി കണക്കാക്കപ്പെടുന്നു. അക്രമാസക്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം ചുമതലയേറ്റ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരുമായാണ് ഇന്ത്യയുടെ ബന്ധം വഷളായത്.

ഈ കാലയളവില്‍, ധാക്കയുടെ ഇന്ത്യാ വിരുദ്ധ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകളും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുമാണ് ബന്ധങ്ങള്‍ വഷളാക്കിയത്. 

ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നയതന്ത്ര ഇടപെടലുകളില്‍ പുതിയൊരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്. 

പരിചയസമ്പന്നനായ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് ദിനേശ് ത്രിവേദി. 2011നും 2012നും ഇടയില്‍ റെയില്‍വേ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2009 മുതല്‍ 2011 വരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ആരോഗ്യ- കുടുംബക്ഷേമ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. 

2009 മുതല്‍ 2019 വരെ പശ്ചിമ ബംഗാളിലെ ബാരക്പൂരിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗമായിരുന്നു അദ്ദേഹം. അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന അദ്ദേഹം പിന്നീട് 2021ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ത്രിവേദിക്ക് ബിസിനസ് ഏവിയേഷനിലും പശ്ചാത്തലമുണ്ട്. ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ നിന്ന് എം ബി എ നേടിയിട്ടുണ്ട്.

ബംഗ്ലാദേശുമായുള്ള ബന്ധത്തില്‍ ശ്രദ്ധാപൂര്‍വ്വമായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമുള്ള സമയത്ത് അദ്ദേഹത്തിന്റെ നിയമനത്തെ തന്ത്രപരമായി പ്രധാനപ്പെട്ടതായി സര്‍ക്കാര്‍ കാണുന്നു. ധാക്ക ആഭ്യന്തര രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ നയതന്ത്ര ബന്ധങ്ങളില്‍ തുടര്‍ച്ചയും സ്ഥിരതയും ഉറപ്പാക്കാനാണ് ന്യൂഡല്‍ഹി ശ്രമിക്കുന്നത്.

ത്രിവേദിയുടെ രാഷ്ട്രീയ പരിചയം സെന്‍സിറ്റീവ് വിഷയങ്ങള്‍ പരിഹരിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങള്‍ക്കിടയില്‍ നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.