ഇറാനില്‍ ഇന്ത്യന്‍ പൗരന്മാര്‍ അറസ്റ്റിലായെന്ന വാര്‍ത്ത വ്യാജം: സ്ഥാനപതി

ഇറാനില്‍ ഇന്ത്യന്‍ പൗരന്മാര്‍ അറസ്റ്റിലായെന്ന വാര്‍ത്ത വ്യാജം: സ്ഥാനപതി


'വിശ്വസനീയ ഉറവിടങ്ങളില്‍ നിന്നുമാത്രം വിവരങ്ങള്‍ സ്വീകരിക്കണം' - ഫത്താലി

ടെഹ്‌റാന്‍/ന്യൂഡല്‍ഹി: ഇറാനിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി മുഹമ്മദ് ഫത്താലി വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെയും ചില വിദേശ അക്കൗണ്ടുകളിലൂടെയും പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ മുഴുവന്‍ വ്യാജമാണെന്നും വിശ്വസനീയ വാര്‍ത്താ ഉറവിടങ്ങളില്‍ നിന്നുമാത്രം വിവരങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇറാനിലെ സംഭവവികാസങ്ങളെക്കുറിച്ച് ചില വിദേശ 'എക്‌സ്' അക്കൗണ്ടുകള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് ഫത്താലി വ്യക്തമാക്കി. 'ഇറാനില്‍ 10 അഫ്ഗാന്‍ പൗരന്മാരെയും ആറു ഇന്ത്യന്‍ പൗരന്മാരെയും അവരുടെ ഇറാനിയന്‍ സഹയാളികളോടൊപ്പം പൊലീസ് അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം സത്യമല്ല' എന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ സാഹചര്യം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വിദേശ മാധ്യമങ്ങള്‍ പങ്കാളികളാകുന്നതായി ഇറാന്‍ മുമ്പും ആരോപിച്ചിരുന്നു.

അതേസമയം, ഇറാനിലെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തില്‍, ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (AIMSA), ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍സ് (FAIMA) എന്നിവ ആശ്വാസപ്രഖ്യാപനം പുറത്തിറക്കി. ഇറാനില്‍ പഠിക്കുന്ന എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി.

 ഇറാനിലെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിട്ട് സംഘടനകളുമായി ബന്ധപ്പെട്ടു സുരക്ഷിതരാണെന്ന വിവരം കൈമാറിയിട്ടുണ്ടെന്ന് AIMSA, FAIMA വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മൊമിന്‍ ഖാന്‍ പറഞ്ഞു, 'എല്ലാ വിദ്യാര്‍ഥികളും സുരക്ഷിതരാണ്. ഭയാശങ്കയുടെ ആവശ്യമില്ല' എന്നാണ് ഡോ. ഖാന്റെ വാക്കുകള്‍.

ഇന്ത്യന്‍ എംബസിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ നിരന്തരമായി നിരീക്ഷിക്കുകയാണെന്നും വിദ്യാര്‍ഥികളുമായും പ്രാദേശിക അധികാരികളുമായും അടുത്ത ബന്ധം പുലര്‍ത്തുകയാണെന്നും സംഘടനകള്‍ അറിയിച്ചു. തെറ്റായ വാര്‍ത്തകളും അനാവശ്യ ഭീതിയും ഒഴിവാക്കുന്നതിനായി തുടര്‍ച്ചയായ ആശയവിനിമയ സംവിധാനങ്ങള്‍ നിലനിര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി.