ഗോവ- ഡല്‍ഹി ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ഗോവ- ഡല്‍ഹി ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി


ഗോവ: എന്‍ജിനിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗോവയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്‍ഡിഗോയുടെ 6ഇ 2102 വിമാനം രാവിലെ 9.16ഓടെയാണ് ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കകം വിമാനത്തിന്റെ ഒരു എന്‍ജിനില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ 9.25ഓടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തുടര്‍ന്ന് വിമാനം യാത്ര റദ്ദാക്കി ഗോവയിലേക്ക് തിരിച്ചുവിട്ട് രാവിലെ 9.50ഓടെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. ആവശ്യമായ എല്ലാ സാങ്കേതിക പരിശോധനകളും അനുമതികളും പൂര്‍ത്തിയാക്കിയ ശേഷമേ വിമാനം വീണ്ടും സര്‍വീസ് നടത്തുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കി.

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച ഇന്‍ഡിഗോ, യാത്രക്കാര്‍ക്ക് ആവശ്യമായ ലഘുഭക്ഷണവും സമയബന്ധിതമായ വിവരങ്ങളും നല്‍കിയെന്നും ഡല്‍ഹിയിലെത്തുന്നതിനായി ബദല്‍ യാത്രാസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.

വിമാനം തിരിച്ചെത്തിയതിന് പിന്നാലെ എല്ലാ യാത്രക്കാരും സുരക്ഷിതമായി പുറത്തിറങ്ങി. തുടര്‍ന്ന് ഇവരെ വിമാനത്താവളത്തിലെ ബോര്‍ഡിങ് ഏരിയയില്‍ താമസിപ്പിച്ചു.

വിമാനത്തിന്റെ യാത്രാ വിവരങ്ങള്‍ നിരീക്ഷിക്കുന്ന ഫ്‌ളൈട്രാഡര്‍24 ഡാറ്റ പ്രകാരം, തെക്കന്‍ മഹാരാഷ്ട്ര തീരത്തിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം ദിശമാറ്റി ഗോവയിലേക്ക് തിരിച്ചുപറക്കുകയായിരുന്നു. ഏകദേശം 14,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് വിമാനം തിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്തിന്റെ എന്‍ജിനില്‍ ഉണ്ടായ തകരാറിന്റെ സ്വഭാവം ഉടന്‍ വ്യക്തമല്ല. വിമാനം നിലവില്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.