ഇടക്കാല തെരഞ്ഞെടുപ്പ്; ലേം ഡക്ക് ആകുമോ ട്രംപ്

ഇടക്കാല തെരഞ്ഞെടുപ്പ്; ലേം ഡക്ക് ആകുമോ ട്രംപ്


വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്തിന്റെ രണ്ടാം പകുതിയെ നിര്‍ണയിക്കാന്‍ സാധ്യതയുള്ള രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനകള്‍ ശക്തമാകുന്നു. യു എസ് സെനറ്റില്‍ ഭൂരിപക്ഷം നേടാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാധ്യത സമീപകാല സര്‍വേകളിലും തെരഞ്ഞെടുപ്പ് പ്രവചന മാതൃകകളിലും വാതുവെപ്പ് വിപണികളിലും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചുവരവിന് ഇതിനകം ശക്തമായ അനുകൂല സാഹചര്യമുണ്ടെന്നും പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.

ഇരു സഭകളിലും ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിന്റെ നിയമനിര്‍മാണ അജണ്ടയ്ക്ക് കോണ്‍ഗ്രസ് വലിയ തടസ്സമാകും. അങ്ങനെയെങ്കില്‍ ഭരണനിര്‍വഹണ ഉത്തരവുകളെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ട്രംപ് രാഷ്ട്രീയമായി ഒരു 'ലേം ഡക്ക്' പ്രസിഡന്റായി മാറുമോ എന്ന ചര്‍ച്ചയും സജീവമായിരിക്കുകയാണ്. (രാഷ്ട്രീയ സ്വാധീനം കുറഞ്ഞ ഭരണാധികാരി എന്നാണ് ലേം ഡക്ക് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്).

സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രതീക്ഷ ഉയരുന്നു

നിലവില്‍ 100 അംഗ യു എസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 സീറ്റുകളും ഡെമോക്രാറ്റുകള്‍ക്ക് 47 സീറ്റുകളുമാണുള്ളത്. ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര അംഗങ്ങളെയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

51 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ഡെമോക്രാറ്റുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ നാല് സീറ്റുകളുടെ അധിക നേട്ടം മതി. 50- 50 എന്ന നിലയിലെത്തിയാലും ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഉറപ്പാകില്ല. അത്തരമൊരു സാഹചര്യത്തില്‍ സെനറ്റിന്റെ അധ്യക്ഷസ്ഥാനത്തുള്ള വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ ടൈബ്രേക്കിംഗ് വോട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിര്‍ണായകമാകും.

തെരഞ്ഞെടുപ്പ് പ്രവചനങ്ങളും വാതുവെപ്പ് വിപണികളും സെനറ്റ് നിയന്ത്രണം സംബന്ധിച്ച് ഇപ്പോള്‍ ഏതാണ്ട് തുല്യസാധ്യതയാണ് കാണിക്കുന്നത്.

പ്രവചന വിപണികളില്‍ കണക്കുകള്‍ മാറുന്നു

കല്ഷി, പോളിമാര്‍ക്കറ്റ് തുടങ്ങിയ പ്രവചന വിപണികളില്‍ സെനറ്റ് നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനുള്ള സാധ്യത ഏകദേശം ഒപ്പത്തിനൊപ്പമുള്ള നിലയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. മറ്റ് പ്രവചന പ്ലാറ്റ്‌ഫോമുകളായ പ്രെഡിക്ട്ഇറ്റും വിവിധ തെരഞ്ഞെടുപ്പ് വാതുവെപ്പ് കണക്കുകള്‍ ഏകോപിപ്പിക്കുന്ന സംവിധാനങ്ങളും മത്സരം 50-50നോട് അടുത്തതാണെന്നാണ് വിലയിരുത്തുന്നത്.

ഒരു വര്‍ഷം മുമ്പ് ഡെമോക്രാറ്റുകള്‍ക്ക് സെനറ്റ് തിരിച്ചുപിടിക്കാനുള്ള സാധ്യത ഏകദേശം 18 ശതമാനം മാത്രമായിരുന്നുവെന്ന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ മാറ്റം ശ്രദ്ധേയമാണ്.

ഡിസിഷന്‍ ഡെസ്‌ക് എച്ച്ക്യുവിന്റെ തെരഞ്ഞെടുപ്പ് മാതൃക ഡെമോക്രാറ്റുകള്‍ക്ക് ഏകദേശം 48 ശതമാനം സാധ്യത നല്‍കുന്നു. ദി ഇക്കണോമിസ്റ്റ് പ്രവചനങ്ങളില്‍ ഇത് ഏകദേശം 46 മുതല്‍ 50 ശതമാനം വരെയാണ്. ഫ്രെഡ് കോര്‍നെലിന്റെ വിലയിരുത്തല്‍ ഡെമോക്രാറ്റുകള്‍ക്ക് താരതമ്യേന ജാഗ്രതയോടെയുള്ള 42 ശതമാനം സാധ്യതയാണ് നല്‍കുന്നത്.

ദേശീയതലത്തിലെ പൊതുവോട്ടര്‍മനോഭാവം അളക്കുന്ന 'ജനറിക് ബാലറ്റ്' സര്‍വേകളില്‍ ഡെമോക്രാറ്റുകള്‍ക്ക് നിലവില്‍ 6 മുതല്‍ 7 പോയിന്റ് വരെ ലീഡ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവരുടെ സാധ്യത കൂടുതല്‍ ശക്തമാകുമെന്ന് സബാറ്റോസിന്റെ ക്രിസ്റ്റല്‍ ബോള്‍ വിലയിരുത്തുന്നു.

പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ പോലും ഡെമോക്രാറ്റുകള്‍ മുന്നേറ്റം നടത്തുന്ന സാഹചര്യത്തില്‍ സെനറ്റ് മത്സരം 'ടോസ്-അപ്പ്' ഘട്ടത്തിലാണെന്നാണ് കുക്ക് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍.

നോര്‍ത്ത് കരോലിന: സെനറ്റിലേക്കുള്ള വഴിയിലെ നിര്‍ണായക സംസ്ഥാനം

ഡെമോക്രാറ്റുകള്‍ക്ക് സെനറ്റില്‍ 51 സീറ്റുകള്‍ നേടാനുള്ള ഏറ്റവും വ്യക്തമായ വഴി നിലവിലുള്ള എല്ലാ സീറ്റുകളും നിലനിര്‍ത്തിക്കൊണ്ട് റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള നാല് സീറ്റുകള്‍ പിടിച്ചെടുക്കുകയാണ്.

നോര്‍ത്ത് കരോലിന, മെയിന്‍, ഒഹായോ, അലാസ്‌ക എന്നിവയാണ് ഇതില്‍ പ്രധാന ലക്ഷ്യങ്ങള്‍. അയോവയിലും ടെക്‌സസിലും സാധ്യതകളുണ്ടെങ്കിലും അവിടത്തെ മത്സരം കൂടുതല്‍ കടുത്തതായിരിക്കും.

ഇതില്‍ ഏറ്റവും ശക്തമായ സാധ്യതയായി ഡെമോക്രാറ്റുകള്‍ കാണുന്നത് നോര്‍ത്ത് കരോലിനയെയാണ്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ തോമ് ടില്ലിസ് വിരമിക്കുന്നതോടെ മുന്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍ റോയ് കൂപ്പര്‍ ശക്തമായ സ്ഥാനാര്‍ഥിയായി ഉയര്‍ന്നിട്ടുണ്ട്. വിവിധ പ്രവചനങ്ങളില്‍ അദ്ദേഹത്തിന്റെ വിജയസാധ്യത ഏകദേശം 78 ശതമാനം മുതല്‍ 90 ശതമാനത്തിലേറെ വരെയാണെന്നാണ് കണക്കാക്കുന്നത്.

മെയിന്‍, ഒഹായോ, അലാസ്‌ക: നിര്‍ണായക പോരാട്ടങ്ങള്‍

മെയിനിലും ഡെമോക്രാറ്റുകള്‍ക്ക് പ്രതീക്ഷയുണ്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ സൂസന്‍ കോളിന്‍സിനെതിരെ ശക്തമായ മത്സരം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഡെമോക്രാറ്റിക് വിജയസാധ്യത 60 മുതല്‍ 76 ശതമാനം വരെയാണെന്നാണ് വിവിധ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഒഹായോയില്‍ മത്സരം കൂടുതല്‍ ഒപ്പത്തിനൊപ്പമാണ്. അലാസ്‌കയിലും ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡാന്‍ സള്ളിവനെതിരെ ഡെമോക്രാറ്റ് മേരി പെല്‍റ്റോള ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

അയോവയിലും ടെക്‌സസിലും ഡെമോക്രാറ്റുകള്‍് അധിക നേട്ടങ്ങള്‍ നേടാന്‍ സാധ്യതയുണ്ടെങ്കിലും ഈ സംസ്ഥാനങ്ങളിലെ പോരാട്ടം കൂടുതല്‍ ദുഷ്‌കരമായിരിക്കും.

പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ അനുകൂല സംസ്ഥാനമായ ടെക്‌സസില്‍ ജെയിംസ് തലാരിക്കോ പോലുള്ള ശ്രദ്ധേയ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

എന്നാല്‍ സെനറ്റ് ഭൂരിപക്ഷത്തിലേക്കുള്ള യാത്രയില്‍ ഡെമോക്രാറ്റുകള്‍ ജോര്‍ജിയ, മിഷിഗണ്‍, ന്യൂ ഹാംഷെയര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തേണ്ടതും അനിവാര്യമാണ്. ചില തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍ പറയുന്നത്, കടുത്ത മത്സരമുള്ള ഒരു സീറ്റ് നഷ്ടപ്പെട്ടാലും മറ്റ് സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കിയാല്‍ ഡെമോക്രാറ്റുകള്‍ക്ക് 51 സീറ്റിലെത്താന്‍ കഴിയുമെന്നാണ്.

ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ശക്തമായ കാറ്റ്

ജനപ്രതിനിധി സഭയിലെ രാഷ്ട്രീയ സാഹചര്യം ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ അനുകൂലമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമാണ് ഉള്ളത്. ഏകദേശം 218 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും 212 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്കുമുണ്ട്. ഏതാനും ഒഴിവുകളും നിലവിലുണ്ട്.

ഇടക്കാല തെരഞ്ഞെടുപ്പില്‍ മൂന്ന് മുതല്‍ ആറ് സീറ്റുകള്‍ വരെ അധികമായി നേടിയാല്‍ പോലും ഡെമോക്രാറ്റുകള്‍ക്ക് നിര്‍ണായകമായ 218 സീറ്റെന്ന ഭൂരിപക്ഷ സംഖ്യയിലെത്താന്‍ കഴിയും.

വിവിധ പ്രവചന വിപണികള്‍ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനുള്ള സാധ്യത 80 മുതല്‍ 85 ശതമാനമോ അതിലധികമോ ആണെന്നാണ് കണക്കാക്കുന്നത്.

ദി ഇക്കണോമിസ്റ്റ് ഡെമോക്രാറ്റുകളുടെ സാധ്യത ഏകദേശം 90 ശതമാനത്തിനടുത്താണെന്നാണ് വിലയിരുത്തുന്നത്. ശരാശരി പ്രവചനമനുസരിച്ച് ഡെമോക്രാറ്റുകള്‍ക്ക് ഏകദേശം 35 സീറ്റുകളുടെ നേട്ടം ഉണ്ടാകാനും സാധ്യതയുണ്ട്.

ദേശീയതലത്തിലുള്ള ജനറിക് ബാലറ്റ് സര്‍വേകളിലും ഡെമോക്രാറ്റുകള്‍ക്ക് ലീഡ് ലഭിക്കുന്നുണ്ട്.

ട്രംപിന്റെ പാര്‍ട്ടിക്ക് ചരിത്രം നല്‍കുന്ന മുന്നറിയിപ്പ്

അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. പ്രസിഡന്റിന്റെ ഭരണകാലത്തെ സാമ്പത്തിക സാഹചര്യം, ജനങ്ങളുടെ ഭരണവിരുദ്ധ വികാരം, വിലക്കയറ്റം, കുടിയേറ്റം, വിദേശനയം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാറുണ്ട്.

ഇത്തവണ തെരഞ്ഞെടുപ്പ് ഭൂപടം സംസ്ഥാനതല പുനര്‍നിര്‍ണയ നടപടികള്‍ മൂലം കൂടുതല്‍ സങ്കീര്‍ണമാണെങ്കിലും ദേശീയ രാഷ്ട്രീയ സാഹചര്യം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി മാറുന്നുവെന്നാണ് ഇപ്പോഴത്തെ പ്രവചനങ്ങള്‍.

ട്രംപ് 'ലേം ഡക്ക്' ആകുമോ?

ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയില്‍ മാത്രം ഭൂരിപക്ഷം നേടിയാലും ട്രംപിന്റെ നിയമനിര്‍മാണ പദ്ധതികള്‍ക്ക് വലിയ തിരിച്ചടിയാകും. സെനറ്റും അവരുടെ നിയന്ത്രണത്തിലായാല്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകും. 

നിയമനിര്‍മാണത്തിനായി കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമായതിനാല്‍, ഇരു സഭകളിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയാല്‍ ട്രംപിന്റെ പ്രധാന നിയമനിര്‍മാണ പദ്ധതികള്‍ തടയപ്പെടാന്‍ സാധ്യതയുണ്ട്.

അത്തരം സാഹചര്യത്തില്‍ ഭരണനിര്‍വഹണ ഉത്തരവുകളും നിലവിലുള്ള ഭരണനിര്‍വഹണ അധികാരങ്ങളും ഉപയോഗിച്ചാകും ട്രംപിന് തന്റെ നയങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കേണ്ടിവരിക.

എന്നാല്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ക്ക് നിയമനിര്‍മാണത്തിന് സമാനമായ സ്ഥിരതയില്ല. അടുത്ത ഭരണകൂടത്തിന് അവ റദ്ദാക്കാനും കോടതികളില്‍ ചോദ്യം ചെയ്യാനും കഴിയും.

അതുകൊണ്ടുതന്നെ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം തീരുമാനിക്കുന്ന ഒരു സാധാരണ തിരഞ്ഞെടുപ്പ് മാത്രമായിരിക്കില്ല.

ഡൊണള്‍ഡ് ട്രംപിന്റെ ശേഷിക്കുന്ന പ്രസിഡന്‍സി രാഷ്ട്രീയ ശക്തി എത്രത്തോളം നിലനില്‍ക്കും എന്ന ചോദ്യത്തിനുള്ള ജനവിധിയായും അത് മാറും.

സെനറ്റില്‍ നാല് സീറ്റുകളുടെ മാറ്റവും ജനപ്രതിനിധി സഭയില്‍ ഏതാനും സീറ്റുകളുടെ മുന്നേറ്റവും അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ അധികാരസമവാക്യം പൂര്‍ണമായും മാറ്റിമറിച്ചേക്കാം.

പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായാല്‍, ട്രംപിന്റെ വൈറ്റ് ഹൗസ് ശക്തമായ എക്‌സിക്യൂട്ടീവ് അധികാരമുള്ള ഭരണകൂടമായി തുടരുമ്പോഴും നിയമനിര്‍മാണ രംഗത്ത് ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസുമായി നിരന്തര ഏറ്റുമുട്ടലിന്റെ കാലഘട്ടത്തിലേക്ക് അമേരിക്ക കടക്കും.