ഇന്ധനവില കുത്തനെ ഉയര്‍ന്നു; അടിയന്തര സഹായം തേടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍

ഇന്ധനവില കുത്തനെ ഉയര്‍ന്നു; അടിയന്തര സഹായം തേടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍


ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന വിതരണത്തിലുണ്ടായ തടസ്സം ഇന്ത്യന്‍ വ്യോമഗതാഗത മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ജെറ്റ് ഇന്ധനവില കുത്തനെ ഉയരുന്നതിനിടെ വിമാനക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു.

പ്രമുഖ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ മേഖല അത്യന്തം സമ്മര്‍ദ്ദത്തിലാണെന്ന് വ്യക്തമാക്കുന്നു.

എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ വിലയില്‍ ഉണ്ടായ വലിയ വര്‍ധനയാണ് പ്രധാന ആശങ്ക. ചില റൂട്ടുകള്‍ വ്യാപാരപരമായി തുടരാന്‍ പ്രയാസകരമാകുകയാണെന്നും നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ സര്‍വീസുകള്‍ പുനഃസംഘടിപ്പിക്കേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

സമീപകാലത്ത് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടന്നിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ഇതിന് കാരണം. സാധാരണയായി മൊത്തം ചെലവിന്റെ 30- 40 ശതമാനം മാത്രം ആയിരുന്ന ഇന്ധനച്ചെലവ് ഇപ്പോള്‍ 55- 60 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് കമ്പനികളുടെ ലാഭ മാര്‍ജിന്‍ ഗണ്യമായി കുറച്ചിട്ടുണ്ട്.

അന്താരാഷ്ട്ര സര്‍വീസുകളില്‍ ചെലവ് വര്‍ധന ഉള്‍ക്കൊള്ളാന്‍ വിമാനക്കമ്പനികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വില നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നിരക്ക് ഉയര്‍ത്തുന്നതിലും പരിമിതിയുണ്ട്. ഇതോടെ കാഷ്ഫ്‌ളോ പ്രശ്‌നങ്ങളും വര്‍ധിക്കുന്നതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ചൂണ്ടിക്കാട്ടി.

താത്ക്കാലിക ആശ്വാസമായി ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിനുള്ള 11 ശതമാനം എക്‌സൈസ് തീരുവ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റ് കുറയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ദീര്‍ഘകാല പരിഹാരമായി, വിമാന ഇന്ധനത്തിന് കൂടുതല്‍ സ്ഥിരതയുള്ളതും വ്യക്തവുമായ വിലനിര്‍ണ്ണയ സംവിധാനം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങള്‍ കാരണം ക്രൂഡ് വില കുറഞ്ഞാലും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിനുള്ള വില ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യം വ്യവസായത്തിന് വെല്ലുവിളിയാകുന്നുവെന്ന് സംഘടന വ്യക്തമാക്കി.

ഇന്ത്യയിലെ ഉയര്‍ന്ന നികുതി നിരക്കുകള്‍ ആഭ്യന്തര വിമാനക്കമ്പനികളെ ആഗോള മത്സരത്തില്‍ പിന്നാക്കം നിര്‍ത്തുന്നുവെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് പോലുള്ള പ്രധാന വിതരണ പാതകളെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വവും ഈ വില വര്‍ധനയ്ക്ക് കാരണമായി. നിലവിലെ പ്രവണത തുടര്‍ന്നാല്‍ ടിക്കറ്റ് നിരക്ക് വര്‍ധന, സര്‍വീസ് കുറവ്, ചില റൂട്ടുകളുടെ റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് വ്യവസായം മുന്നറിയിപ്പ് നല്‍കി.

യാത്രക്കാരെ ഇത് നേരിട്ട് ബാധിക്കാന്‍ സാധ്യതയുണ്ട്. ടിക്കറ്റ് നിരക്ക് വര്‍ധിക്കുകയും കുറഞ്ഞ ലാഭമുള്ള റൂട്ടുകളില്‍ സര്‍വീസ് കുറയുകയും ചെയ്യാം.