ഇന്ത്യന്‍ 'തലച്ചോറുകള്‍' മടങ്ങി വരവിന്റെ പാതയില്‍

ഇന്ത്യന്‍ 'തലച്ചോറുകള്‍' മടങ്ങി വരവിന്റെ പാതയില്‍


ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്തേക്ക് പോയ ഇന്ത്യന്‍ മസ്തിഷ്‌ക്കങ്ങള്‍ 'റിവേഴ്‌സ് മൈഗ്രേഷനി'ല്‍. ചെറുതായല്ല, വലിയ രീതിയിലാണ് ഇന്ത്യന്‍ പൗരന്മാര്‍ വിദേശങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരികെ എത്തുന്നത്. 

അതിവേഗത്തില്‍ വളരുന്ന ഇന്ത്യയിലേക്കുള്ള ആകര്‍ഷണവും സ്വപ്്‌നം കണ്ടിരുന്ന അമേരിക്കയുമായി ബന്ധപ്പെട്ട കഠിന യാഥാര്‍ഥ്യങ്ങളും ചേര്‍ന്ന് മടക്ക യാത്രയ്ക്ക് തയ്യാറെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് സൃഷ്ടിക്കുന്നുണ്ട്. 

മികച്ച കഴിവുകളുണ്ടായിട്ടും ഇന്ത്യന്‍ പ്രവാസികള്‍ക്ക്  ഗ്രീന്‍ കാര്‍ഡ് ബാക്ക്ലോഗ് അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്. ഒരിക്കല്‍ സ്വര്‍ണ ടിക്കറ്റായിരുന്നു എച്ച് 1 ബി വിസയ്ക്ക് ഇപ്പോള്‍ വലിയ നിയന്ത്രണങ്ങളുണ്ട്. സിലിക്കണ്‍ വാലിയില്‍ നടന്ന വ്യാപകമായ ടെക് പിരിച്ചുവിടലുകള്‍ എച്ച് 1 ബിയുടെ ദൗര്‍ബല്യം തുറന്നുകാട്ടി. ജോലി നഷ്ടപ്പെട്ടാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രാജ്യം വിടേണ്ട അവസ്ഥയാണ് ഉണ്ടാക്കിയത്. ഇതോടൊപ്പം കുടിയേറ്റ നയത്തിലെ ചില തടസ്സങ്ങളും പ്രതിസന്ധിയുണ്ടാക്കി. 

അമേരിക്കയില്‍ ഉയര്‍ന്നു പോകാന്‍ കഴിവാണ് മാനദണ്ഡമെന്ന് പറയുമ്പോഴും യാഥാര്‍ഥത്തില്‍ ദേശീയതയാണ് തടസ്സം സൃഷ്ടിക്കുന്നത്. 

ബെംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയവ ഔട്ട്സോഴ്‌സിംഗ് കേന്ദ്രങ്ങള്‍ മാത്രമല്ല ആഗോള കമ്പനികളുടെ ഉയര്‍ന്ന മൂല്യമുള്ള മികച്ച പ്രോജക്ടുകള്‍ ലഭ്യമാക്കുന്ന നഗരങ്ങളുമാണ്.

മാത്രമല്ല, ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സജീവമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളിലൊന്നാണ്.

അന്താരാഷ്ട്ര പരിചയവും മൂലധനവും ആഗോള വിപണികളുടെ ബോധവുമുള്ള പ്രവാസികള്‍ക്ക് സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും മുന്‍നിര കമ്പനികളില്‍ സി-സ്യൂട്ട് സ്ഥാനങ്ങള്‍ ഏറ്റെടുക്കാനും അനുയോജ്യമായ സാഹചര്യം ഇവിടെയുണ്ട്. 

കുടുംബത്തിനടുത്ത് ജീവിക്കാനുള്ള സാധ്യത, കുട്ടികളെ വളര്‍ത്താനുള്ള സാംസ്‌കാരിക സൗകര്യം, ഡോളര്‍ സേവിംഗ്‌സിന്റെ ബലം കൊണ്ട് മികച്ച വര്‍ക്ക്-ലൈഫ് ബാലന്‍സ് ഇതെല്ലാം ചേര്‍ന്ന് നിഷേധിക്കാന്‍ കഴിയാത്ത ആകര്‍ഷണീതയുണ്ട്. 

ഈ മടക്കം ഒരു 'ബ്രെയിന്‍ ഡ്രെയിന്‍ റിവേഴ്സ്' അല്ല, വ്യക്തമായ 'ബ്രെയിന്‍ ഗെയ്ന്‍' ആണ്.

അമേരിക്കയില്‍ പരാജയപ്പെട്ടവര്‍ അല്ല ഇവര്‍അന്താരാഷ്ട്ര പരിചയത്തിന്റെ ശക്തിയും ഉയര്‍ന്ന കഴിവുകളും കൈവശമുള്ളവരാണ്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ബുദ്ധിയും മൂലധനവും ഒഴുക്കാന്‍ തയ്യാറായവര്‍ കൂടിയാണവര്‍. ഇത് നിര്‍ബന്ധിതമായ മടക്കം എന്നതില്‍ നിന്ന് ആഗ്രഹപ്രേരിതമായ മടക്കമായി രൂപാന്തരം പ്രാപിക്കുന്നു.

കൂടുതല്‍ പ്രൊഫഷണലുകള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവര്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഗവര്‍ണന്‍സ് നിലവാരവും നവോഥാന ശേഷിയും ഉയര്‍ത്തും.