കൊല്‍ക്കത്ത: വെസ്റ്റ്ബംഗാളിലെ ഹാള്‍ഡിയയില്‍ ഇന്ത്യന്‍ നാവികസേന പുതിയ ബേസ് സ്ഥാപിക്കാന്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യയുടെ സമുദ്ര സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ചൈനയുടെ നാവിക സാന്നിധ്യവും ബംഗ്ലാദേശ്, പാകിസ്ഥനുമായി ബന്ധപ്പെട്ട പ്രാദേശിക സുരക്ഷാ സാഹചര്യവും പരിഗണിച്ചുള്ള നീക്കമാണ് ഇത്. ഇത് ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റുകളും ന്യൂ വാട്ടര്‍ ജെറ്റ് ഫാസ്റ്റ് അറ്റാക് ക്രാഫ്റ്റുകളും ഉള്‍പ്പെടുന്ന ചെറിയ യുദ്ധകപ്പലുകള്‍ക്കായി നാവിക ഡിറ്റാച്ച്‌മെന്റായി പ്രവര്‍ത്തിക്കും.
നാവികസേന നിലവിലുള്ള ഹാള്‍ഡിയ ഡോക്ക് കോംപ്ലക്‌സിനെ അപ്‌ഗ്രേഡ് ചെയ്ത് അധിക സൗകര്യങ്ങളോടെ അതിവേഗം പ്രവര്‍ത്തനക്ഷമമാക്കാന്‍ പദ്ധതിയിടുന്നു. പ്രാരംഭ ഘട്ടത്തില്‍ ഡെഡിക്കേറ്റഡ് ജെട്ടിയും ഷോര്‍-സപ്പോര്‍ട്ട് സൗകര്യങ്ങളും നിര്‍മിക്കും. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ഇതിനകം വിശാഖപട്ടണത്തില്‍ കിഴക്കന്‍ നാവിക കമാന്‍ഡിന്റെ ഹെഡ്ക്വാര്‍ട്ടര്‍ ഉള്‍പ്പെടെ വിവിധ ബേസുകള്‍ നിലവിലുണ്ട്, കൂടാതെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ബേസുകള്‍ പ്രവര്‍ത്തിക്കുന്നു.
എങ്കിലും ഹാള്‍ഡിയ ബേസ് പ്രത്യേക പ്രാധാന്യം നേടിയിരിക്കുന്നത് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി സജീവമാകുന്ന സാഹചര്യങ്ങളിലും സമുദ്ര കടത്തല്‍ സാധ്യതകള്‍ വര്‍ധിച്ചതിലും ബംഗ്ലാദേശ് വഴി അനധികൃത കടത്തലുകളുടെ വര്‍ധനവിലുമാണ്. കൂടാതെ, ചൈനയുടെ ബംഗ്ലാദേശുമായുള്ള പ്രതിരോധ- ഇന്‍ഫ്രാസ്ട്രക്ചര്‍ സഹകരണവും പാകിസ്ഥാനുമായുള്ള ദീര്‍ഘകാല സൈനിക സഹകരണവും പശ്ചാത്തലമായി ബേസ് ഒരു പ്രധാന സൈനിക കേന്ദ്രമായി മാറുന്നു.
ബേസില്‍ ഏകദേശം നൂറോളം ഓഫീസര്‍മാരും ജീവനക്കാരും ഉള്‍ക്കൊള്ളും. കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ് ഹാള്‍ഡിയ സ്ഥിതി ചെയ്യുന്നത്. ഹൂഗ്ലി നദിയിലെ നീണ്ട യാത്ര ഒഴിവാക്കുന്നു എന്നതിലൂടെ സൈനിക പ്രവര്‍ത്തനങ്ങളില്‍ വേഗത ഉറപ്പാക്കും. 2024-ല്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നാവികസേനയുടെ 120 ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റുകളും 31 നെക്സ്റ്റ്-ജനറേഷന്‍ വാട്ടര്‍ ജെറ്റ് ഫാസ്റ്റ് അറ്റാക് ക്രാഫ്റ്റുകളും വാങ്ങാന്‍ അനുമതി ലഭിച്ചിരുന്നു.
ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റുകള്‍ ഏകദേശം 100 ടണ്‍ ഭാരമുള്ള ചെറിയ ബോട്ടുകളാണ്. 45 നോട്ട് വരെ വേഗത കൈവരിക്കാന്‍ കഴിയും. ഹാള്‍ഡിയ ബേസ് അതിന്റെ സമുദ്രസാന്നിധ്യം, സാങ്കേതിക ശേഷികള്‍ എന്നിവയിലൂടെ ഇന്ത്യക്ക് ഭൗമസമുദ്ര മേഖലയിലെ സൈനിക പ്രാധാന്യം ഉറപ്പാക്കാന്‍ സഹായിക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
