പ്രതിഷേധക്കാരെ ദൈവത്തിന്റെ ശത്രുവായി കണ്ട് ശിക്ഷാ നടപടികള്‍ നടപ്പാക്കുമെന്ന് ഇറാന്‍

പ്രതിഷേധക്കാരെ ദൈവത്തിന്റെ ശത്രുവായി കണ്ട് ശിക്ഷാ നടപടികള്‍ നടപ്പാക്കുമെന്ന് ഇറാന്‍


ടെഹ്‌റാന്‍: ഇറാനില്‍ ശക്തമാകുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. രാജ്യത്തെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മോവാഹേദി അസാദ് പുറത്തുവിട്ട പ്രസ്താവനയില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ 'ദൈവത്തിന്റെ ശത്രു' ആണെന്ന് പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതുപ്രകാരം മരണശിക്ഷ വരെ ലഭിക്കാവുന്നതാണ്. 

പ്രതിഷേധത്തിന്റെ രണ്ടാം ആഴ്ചയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കുകയും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും 'അക്രമികളെ സഹായിച്ചവര്‍' ഉള്‍പ്പെടെ  നിയമനടപടികള്‍ ബാധകമാകുമെന്ന് സ്റ്റേറ്റ് ടി വി വെളിപ്പെടുത്തുകയും ചെയ്തു.

ഇറാനിലെ നിയമപ്രകാരം, ആര്‍ട്ടിക്കിള്‍ 186 പ്രകാരം ഒരു സംഘം അല്ലെങ്കില്‍ സംഘടന ഇസ്ലാമിക് റിപ്പബ്ലിക്കിനോട് ആയുധപ്രയോഗത്തോടെ പ്രതിഷേധിക്കുകയാണെങ്കില്‍, സംഘടനയുടെ ലക്ഷ്യങ്ങള്‍ പിന്തുണയ്ക്കുന്ന അംഗങ്ങളെയും 'ദൈവത്തിന്റെ ശത്രു' ആയി കണക്കാക്കാം. ആര്‍ട്ടിക്കിള്‍ 190 പ്രകാരം, 'ദൈവത്തിന്റെ ശത്രു'വിന്റെ കുറ്റത്തിനുള്ള ശിക്ഷകള്‍ വധം, വലതു കൈയും ഇടത് പാദവും വെട്ടുക എന്നിവ ആകാം. ആര്‍ട്ടിക്കിള്‍ 191 ജഡ്ജിമാര്‍ക്ക് ശിക്ഷ തിരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുന്നു.

പ്രതിഷേധങ്ങള്‍ തെഹ്‌റാന്‍, മഷ്ഹാദ്, ടബ്രിസ്, കോം എന്നിവിടങ്ങളില്‍ തുടരുന്നു. ദൃശ്യങ്ങളില്‍ ജനങ്ങള്‍ ഉയര്‍ന്നശബ്ദത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും ടെഹ്‌റാനിലെ സാഅദത് അബാദ് ജില്ലയില്‍ ആളുകള്‍ പാത്രങ്ങള്‍ തട്ടുകയും വാഹന ഹോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നതുമുണ്ട്.

ഈ സമരം, 2022- 23 ല്‍ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് നടന്ന അനിശ്ചിതത്വത്തിനുശേഷം ഏറ്റവും വ്യാപകമായ പ്രതിഷേധമായി കണക്കാക്കപ്പെടുന്നു. ഇപ്പോഴത്തെ സമരം ആരംഭിച്ചത് ഡിസംബര്‍ 28ന് വിലക്കയറ്റത്തേയും റിയാലിന്റെ മൂല്യം ഇടിഞ്ഞതിനേയും തുടര്‍ന്നാണ്. 

പ്രതിഷേധങ്ങള്‍ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ പ്രസ്താവനയില്‍ ആത്മീയ നേതാവ് ആയതുല്ലാഹ് അലി ഖാമിനി ജനങ്ങളെ 'വിനാശകരന്മാര്‍', 'ഭ്രാന്തന്മാര്‍' എന്നാണ് വിളിച്ചത്. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ യു എസിന്റെ കരങ്ങളുണ്ടെന്നും ആരോപിച്ചു.