32 മില്യണ്‍ ഡോളര്‍ മെഡിക്ക് എയ്ഡ് തട്ടിപ്പ്: ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ സഹോദരന്മാര്‍ കുറ്റക്കാരെന്ന് ജൂറി വിധി

32 മില്യണ്‍ ഡോളര്‍ മെഡിക്ക് എയ്ഡ് തട്ടിപ്പ്: ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ സഹോദരന്മാര്‍ കുറ്റക്കാരെന്ന് ജൂറി വിധി


വാഷിംഗ്ടണ്‍: പെന്‍സില്‍വേനിയ മെഡിക്ക് എയ്ഡ് പദ്ധതിയില്‍ 32 മില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടാക്കിയ വന്‍ തട്ടിപ്പു കേസില്‍ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ സഹോദരന്മാരെ ഫെഡറല്‍ ജൂറി കുറ്റക്കാരാണെന്ന് വിധിച്ചു. അമേരിക്കന്‍ നീതിന്യായവകുപ്പ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭാസ്‌കര്‍ സവാനിയും അരുണ്‍ സവാനിയും സവാനി ഗ്രൂപ്പ് എന്ന പേരില്‍ പ്രവര്‍ത്തിച്ച ക്രിമിനല്‍ സംഘത്തെ നയിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. നിരവധി ഡെന്റല്‍ ക്ലിനിക്കുകള്‍ വഴി വിസ തട്ടിപ്പും ആരോഗ്യപരിചരണ തട്ടിപ്പും ഉള്‍പ്പെടെയുള്ള നിരവധി അനധികൃത പ്രവര്‍ത്തനങ്ങള്‍ സംഘം നടത്തിയതായി കോടതി നടപടികളില്‍ തെളിവുകള്‍ അവതരിപ്പിക്കപ്പെട്ടു.

വിചാരണയ്ക്കിടെ സമര്‍പ്പിച്ച തെളിവുകള്‍ പ്രകാരം പരിശീലനം നേടിയ ദന്തഡോക്ടറായ ഭാസ്‌കര്‍ സവാനിയാണ് ഗ്രൂപ്പിന്റെ കീഴിലുള്ള ഡെന്റല്‍ സ്ഥാപനങ്ങളെ നിയന്ത്രിച്ചിരുന്നത്. സഹോദരന്‍ അരുണ്‍ സവാനി സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങളും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും നിയന്ത്രിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

കേസിലെ മൂന്നാം പ്രതി അലക്‌സാണ്ട്ര ഓല റഡോമിയാക്കും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. സവാനി ഗ്രൂപ്പിലെ ദീര്‍ഘകാല ജീവനക്കാരിയും എക്‌സിക്യൂട്ടീവുമായിരുന്ന അവര്‍ ആരോഗ്യപരിചരണ തട്ടിപ്പില്‍ പങ്കെടുത്തതായി കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു.

പ്രോസിക്യൂട്ടര്‍മാരുടെ വാദമനുസരിച്ച് വിദേശ തൊഴിലാളികളെ നിയമവിരുദ്ധമായി നിയമിക്കാന്‍ വ്യാജ എച്ച് 1ബി വിസ അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചില ജീവനക്കാരില്‍ നിന്ന് ശമ്പളത്തിന്റെ ഭാഗം തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം രോഗികളെ ചികിത്സിച്ചിട്ടില്ലാത്ത ദന്തഡോക്ടര്‍മാരുടെ പേരില്‍ ആരോഗ്യപരിചരണ പദ്ധതികളില്‍ നിന്ന് ബില്ലുകള്‍ സമര്‍പ്പിച്ചതായും കണ്ടെത്തി. സവാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ മെഡിക്ക് എയ്ഡ് റദ്ദാക്കിയ ശേഷവും മറ്റ് ആളുകളുടെ പേരിലുള്ള ഡെന്റല്‍ ക്ലിനിക്കുകള്‍ വഴി വ്യാജ ക്ലെയിമുകള്‍ സമര്‍പ്പിച്ചുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഗ്രാന്‍ഡ് ജൂറി അന്വേഷണത്തെ തടസ്സപ്പെടുത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍, വയര്‍ ഫ്രോഡ്, മെയില്‍ ഫ്രോഡ് എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളിലും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അനധികൃതമായി സമ്പാദിച്ച പണം സങ്കീര്‍ണ്ണമായ സാമ്പത്തിക ഇടപാടുകള്‍ വഴി വെളുപ്പിച്ചതായും തെളിഞ്ഞു.

അതിനൊപ്പം, നിയമവിരുദ്ധമായി മാറ്റം വരുത്തിയതും തെറ്റായ ലേബലുള്ളതുമായ മെഡിക്കല്‍ ഉപകരണം രാജ്യാന്തര വ്യാപാരത്തിലൂടെ വിതരണം ചെയ്യാനുള്ള ഗൂഢാലോചനയിലും ഭാസ്‌കര്‍ സവാനി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

കേസില്‍ കുറ്റക്കാരനായി കണ്ടെത്തപ്പെട്ട ഭാസ്‌കര്‍ സവാനിക്ക് പരമാവധി 420 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്. അരുണ്‍ സവാനിക്ക് പരമാവധി 415 വര്‍ഷം വരെ തടവ് ലഭിക്കാം.

ഇരുവരുടെയും ശിക്ഷ വിധി കേള്‍ക്കുന്ന വിചാരണ ജൂലൈ 8നും ജൂലൈ 9നും നടക്കും.