ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് പാകിസ്താന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്

ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് പാകിസ്താന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്


ടെഹ്‌റാന്‍: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് പാകിസ്താന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇറാന്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി സമാധാന നീക്കത്തിനുള്ള സന്നദ്ധത അറിയിച്ചത്. കശ്മീര്‍, ഭീകരവാദം, ജലവിതരണത്തിലെ തര്‍ക്കം, വ്യാപാരം എന്നിവയില്‍ ചര്‍ച്ചയാകാം എന്നാണ് ഷഹബാസ് ഷരീഫ് പറഞ്ഞത്. ഇറാന്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി സന്നദ്ധത അറിയിച്ചത്. ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറായാല്‍ പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമായി മാറുന്നത് കാണിച്ചുതരാമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയത് പാകിസ്താന് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാകിസ്താന്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നത് ബോധ്യപ്പെടുത്താന്‍ ഇന്ത്യന്‍ പ്രതിനിധി സംഘങ്ങള്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കത്തിന് രാജ്യാന്തര തലത്തില്‍ വലിയ സ്വീകാര്യത ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.

നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേയ്ക്ക് തൊടുത്ത പാകിസ്താന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ പ്രതിരോധ സംവിധാനം തര്‍ത്തിരുന്നു. ഇതിന് പിന്നാലെ പാകിസ്താന്റെ തന്ത്രപ്രധാനമായ വ്യോമ താവളങ്ങള്‍ ഇന്ത്യ ആക്രമിക്കുകയും കനത്ത നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.

സിന്ധു നദീ ജല കരാറില്‍ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതും പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താനുമായുള്ള സിന്ധു നദീജല ഉടമ്പടിയുടെ കരാര്‍ റദ്ദാക്കിയത്. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960ലാണ് ഈ ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കരാറില്‍ പ്രതിപാദിച്ചിരിക്കുന്നത്. ജല ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരുപക്ഷവും പങ്കിടണമെന്നും ഈ കരാറില്‍ വ്യവസ്ഥയുണ്ട്.

ഇതിന് പിന്നാലെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ഉണ്ടായത്. ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു.

നൂറിലധികം ഭീകരേറെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഉള്‍പ്പെടുന്നുണ്ട്‌