കൊച്ചി : ശനിയാഴ്ച ഉച്ചക്ക് കൊച്ചി കടലിൽ അപകടത്തിൽപെട്ട് ഞായറാഴ്ച മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസയിൽ നിന്നുള്ള 13 കണ്ടെയ്‌നറുകളിൽ എന്താണ് ഉള്ളതെന്ന കാര്യത്തിൽ ദുരൂഹത തുടരുന്നു. കപ്പൽ മുങ്ങി കണ്ടയിനറുകൾ കടലിൽ ഒഴുകി വിവിധ തീരങ്ങളിൽ അടിയാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും അപകടകരമായ ചരക്കുകളെ കുറിച്ച് ഒന്നും വിട്ടു പറയാതെ അധികൃതർ.
അപകടകരമായതും ജനങ്ങൾ അടുക്കരുതെന്നും പറയുമ്പോഴും ആശങ്കകൾ പരിഹരിക്കാൻ അധികൃതർക്കു കഴിയുന്നില്ല. കപ്പലിലെ 643 കണ്ടെയ്‌നറുകളിൽ 13 എണ്ണം അപകടകരമായ വസ്തുക്കളും 12 എണ്ണം കാൽസ്യം കാർബൈഡും ആണെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിവരം. എന്നാൽ അപകടകരമായ ചരക്കിനെക്കുറിച്ച് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയിൽ നിന്നോ എം.എസ്.സി എൽസ3ന്റെ ഉടമകളിൽ നിന്നോ, തുറമുഖ അധികൃതരിൽ നിന്നോ, കസ്റ്റംസ് വകുപ്പിൽ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വർധിപ്പിക്കുകയാണ്. കാൽസ്യം കാർബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കൽ മൈലുകളിൽ മാത്രമായി പരിമിതപ്പെടുമെന്നും കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധർ പറഞ്ഞു.
സംശയങ്ങൾ ദൂരീകരിക്കേണ്ടത് ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെ (ഡി.ജി) ഉത്തരവാദിത്തമാണ്. കൊച്ചിയിലെ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഷിപ്പിങ് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി ചർച്ച നടത്തുകയും കപ്പലിലെ മുഴുവൻ ചരക്കുകളുടെയും വിവരങ്ങൾ അടങ്ങിയ കാർഗോ മാനിഫെസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും അവർ രേഖപ്പെടുത്തി. ഡി.ജി ഷിപ്പിങ്ങിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു.
ബുധനാഴ്ച രാവിലെ സംസ്ഥാന സർക്കാരുമായും ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ഉന്നതരുമായും മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും. അതിനിടെ, ആശങ്കകൾ ദൂരീകരിക്കുന്നതിന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ബുധനാഴ്ച തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെ കാണും. അപകടകരമായ രാസവസ്തുക്കൾ സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ഉപജീവനമാർഗത്തെ ബാധിക്കുകയും ചെയ്യുമെന്നതിനാൽ കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകൾ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മുങ്ങിയ കപ്പലിലെ 13 കണ്ടെയ്‌നറുകളിൽ എന്താണ് ഉള്ളതെന്ന കാര്യത്തിൽ ദുരൂഹത തുടരുന്നു
