ബീഹാറിൽ ബിജെപിക്ക് തിരിച്ചടി, ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം

ബീഹാറിൽ ബിജെപിക്ക് തിരിച്ചടി, ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം


ന്യൂഡൽഹി: ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ജന്‍ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ജയത്തിലേക്ക് മുന്നേറുകയാണ്. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടങ്ങൾ പൂർത്തിയായപ്പോൾ ബിജെപി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയെ പിന്നിലാക്കി പ്രശാന്ത് കിഷോർ ലീഡ് ചെയ്യുകയാണ്. ആർജെഡിയുടെ രേഖ ഗുപ്ത മൂന്നാം സ്ഥാനത്താണ്.

മൂന്ന് പതിറ്റാണ്ടായി ബിജെപി ആധിപത്യം പുലർത്തുന്ന മണ്ഡലമാണ് ബങ്കിപൂർ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സീറ്റൊഴിഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബങ്കിപ്പൂരിൽ വോട്ടെണ്ണൽ 22-ാം റൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ പ്രശാന്ത് കിഷോ‍ർ ലീഡ് 15000ത്തിലധികം വോട്ടുകളായി ഉയർത്തി.

രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് കളം മാറ്റിയ പ്രശാന്ത് കിഷോറിൻ്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം എന്ന നിലയിലാണ് ബങ്കിപൂർ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയത്.  2010ൽ മണ്ഡലം രൂപീകരിച്ചപ്പോൾ മുതൽ നിതിൻ നബീൻ ആണ് ബങ്കിപ്പൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. 2025ലെ ബിഹാ‍ർ നിയമസഭാ തെരഞ്ഞെടുപ്പിൽ 51,936 വോട്ടുകൾക്കായിരുന്നു നിതിൻ നബീൻ്റെ വിജയം.

മധ്യപ്രദേശിലെ ദാതിയ, ഗുജറാത്തിലെ മഞ്ചൽപൂർ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കുന്നുണ്ട്. മഞ്ചൽപൂരിൽ ബിജെപി സ്ഥാനാർത്ഥി സതേന്ദ്രഭായ് പട്ടേൽ 15000ത്തിലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ദാതിയയിൽ കോൺഗ്രസിൻ്റെ ഘനശ്യാം സിങ്ങ് 6000 വോട്ടുകൾക്കും ലീഡ് ചെയ്യുന്നു.