ബി ജെ പി നുണ പ്രചരിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ബി ജെ പി നുണ പ്രചരിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: സിഖ് വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ബി ജെ പിക്കെതിരെ രാഹുല്‍ ഗാന്ധി. ബി ജെ പി കള്ളം പറയുകയാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. 

ബി ജെ പിയുടെ പരാതിയില്‍ ഛത്തീസ്ഗഡിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. എ്ന്നാല്‍ തന്റെ പരാമര്‍ശത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്നു ചോദിച്ച രാഹുല്‍ ഗാന്ധി പതിവുപോലെ നുണകളാണ് ബി ജെ പി പ്രചരിപ്പിക്കുന്നതെന്നും അവര്‍ക്ക് സത്യം സഹിക്കാനാവാത്തതിനാല്‍ തന്നെ നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുകയാണഎന്നും പറഞ്ഞു. 

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി എത്തിയത്. ഇന്ത്യയെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ക്കായി താന്‍ എപ്പോഴും ശബ്ദമുയര്‍ത്തുമെന്നും നാനാത്വത്തിലും സമത്വത്തിലും സ്‌നേഹത്തിലുമാണ് നമ്മുടെ ഏകത്വമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

'ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സിഖ് സഹോദരങ്ങളോടും സഹോദരിമാരോടും എനിക്ക് ചോദിക്കണം. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഓരോ സിഖുകാര്‍ക്കും- ഓരോ ഇന്ത്യക്കാരനും- അവരുടെ മതം ഭയമില്ലാതെ സ്വതന്ത്രമായി ആചരിക്കാന്‍ കഴിയുന്ന ഒരു രാജ്യമാകേണ്ടതല്ലേ ഇന്ത്യ?' എന്നും രാഹുല്‍ ഗാന്ധി എക്‌സിലൂടെ ചോദിച്ചു. 

ഇന്ത്യയില്‍ സിഖുകാര്‍ക്ക് തലപ്പാവ് ധരിച്ച് ഗുരുദ്വാരയിലേക്ക് പോവാന്‍ സാധിക്കുമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. സെപ്തംബര്‍ 10ന് വാഷിംഗ്ടണ്‍ ഡിസിയില്‍ മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത ഒരു പ്രസംഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. സംവരണത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെയും ബി ജെ പി നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.