സ്ത്രീകളെ കയ്യേറ്റം ചെയ്തു; സി പി എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

സ്ത്രീകളെ കയ്യേറ്റം ചെയ്തു; സി പി എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍


തിരുവനന്തപുരം: കടയില്‍ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്ത് അംഗവും സി പി എം നേതാവുമായ വെള്ളനാട് ശശി അറസ്റ്റിലായി. ആര്യനാട് പൊലീസാണ് ശശിയെ അറസ്റ്റ് ചെയ്ത്ത്. 

വെള്ളിയാഴ്ച്ച ശശിക്കെതിരെ ആര്യനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. കടയുടമ അരുണിന്റെ ഭാര്യയും മാതാവുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അരുണിന്റെ മകന്‍ സംഭവം ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിയുന്നതും വീഡിയോയില്‍ കാണാം. കുട്ടി കരഞ്ഞതോടെ സ്ത്രീകള്‍ ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു. ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

തുടര്‍ന്ന് കടയുടമ അരുണ്‍ പൊലീസില്‍ പരാതിപ്പെട്ടു. അതേസമയം കടയിലുണ്ടായിരുന്നവരാണ് തന്നെ കയ്യേറ്റം ചെയ്യ്തതെന്ന് ശശി ആരോപിച്ചു. ശശിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.