രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് സമാപിക്കും

രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് സമാപിക്കും


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന്(സെപ്തംബര്‍ 1 തിങ്കള്‍) സമാപിക്കും. 1300ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്ര ഇന്ന് പാട്‌നയില്‍ സമാപിക്കുന്നത്. കഴിഞ്ഞ 16 ദിവസംകൊണ്ട് ബിഹാറിലെ 20 ജില്ലകളിലൂടെയാണ് വോട്ടര്‍ അധികാര്‍ യാത്ര പര്യടനം നടത്തിയത്. പാട്‌നയില്‍ നടക്കുന്ന സമാപന സമ്മേളനം ഇന്ത്യാസഖ്യത്തിന്റെ ശക്തിപ്രകടനമാക്കാനാണ് കോണ്‍?ഗ്രസും ആര്‍ജെഡിയും ലക്ഷ്യമിടുന്നത്.

ഓഗസ്റ്റ് 17ന് ബിഹാറിലെ സസാറാമില്‍നിന്നാണ് വോട്ടര്‍ അധികാര്‍ യാത്ര ആരംഭിച്ചത്. യാത്രയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 1300ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്ര പട്‌നയിലെത്തുന്നത്.

തിങ്കളാഴ്ച രാവിലെ 11ഓടെ പട്‌നയിലെ ഗാന്ധിമൈതാനിയില്‍നിന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ പ്രതിമയ്ക്കുമുന്നിലേക്ക് രാഹുലിന്റെ നേതൃത്വത്തില്‍ പദയാത്ര തുടങ്ങും. ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ പങ്കെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.