പാകിസ്താനുവേണ്ടി ചാരവൃത്തി; അറസ്റ്റിലായ ഇന്ത്യന്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയെക്കുറിച്ച് അറിയാം

പാകിസ്താനുവേണ്ടി ചാരവൃത്തി; അറസ്റ്റിലായ ഇന്ത്യന്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയെക്കുറിച്ച് അറിയാം


പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് ഹരിയാനയില്‍ അറസ്റ്റിലായ വനിതാ വ്‌ളോഗറാണ് ജ്യോതി മല്‍ഹോത്ര. 'ട്രാവല്‍ വിത്ത് ജോ' ('Travel With Jo') എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന യുവതി 2023ല്‍ മാത്രം രണ്ട് തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലായി അറസ്റ്റിലായ ചാരശൃംഖലയിലെ അംഗങ്ങളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. യൂ ട്യൂബിലും, ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള വ്‌ളോഗറാണിവര്‍.

പാക് ഹൈക്കമ്മീഷന്‍ സ്റ്റാഫ് അംഗമായിരുന്ന ഡാനിഷ് എന്ന് വിളിപ്പേരുള്ള എഹ്‌സാന്‍ ഉര്‍ റഹീം എന്ന വ്യക്തിയുമായും, പാക് ചാരസംഘടനയില്‍പ്പെട്ടവരുമായും ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായിട്ടാണ് കണ്ടെത്തല്‍. സാമൂഹിക മാധ്യമങ്ങളില്‍ പാകിസ്താന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള വീഡിയോകളും ഇവര്‍ ചെയ്തിരുന്നു. ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ യുവതി പാകിസ്താന്‍ ചാരന്മാര്‍ക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയായ യുവതി, പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇന്ത്യോനീഷ്യയിലെ ബാലി സന്ദര്‍ശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 1932ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3,5 ഭാരതീയ ന്യായ സംഹിത നിയമത്തിലെ സെക്ഷന്‍ 152 എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

2023ല്‍ യുവതി ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ചിരുന്നതായും, അവിടത്തെ ജീവനക്കാരനായ ഡാനിഷ് എന്ന വ്യക്തിയുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്നും പോലീസ് പറയുന്നു. എന്നാല്‍ 2025 മെയ് 13ന് ഇയാളെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കുകയും 'പേഴ്‌സണ്‍ നോണ്‍ ഗ്രാറ്റ' ആയി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

പിന്നീട് 2023 വര്‍ഷത്തില്‍ തന്നെ ജ്യോതി പാകിസ്താന്‍ സന്ദര്‍ശിച്ചു. ഈ യാത്രയ്ക്കും, താമസത്തിനും സൗകര്യം നല്‍കിയത് അലി എഹ്വാന്‍ എന്ന വ്യക്തിയായിരുന്നു. ഇയാളാണ് ജ്യോതിയെ പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തിയത്.

ജ്യോതിയുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലായ t'ravelwithjo1' 1.37 ലക്ഷം ആളുകളാണ് ഫോളോ ചെയ്തിരുന്നത്. ബൈക്ക് റൈഡിങ്, സോളോ ട്രാവല്‍ എന്നിവയില്‍ അതീവ താല്പര്യമുള്ള വ്യക്തിയാണിവര്‍. ഇന്ത്യയിലും പാകിസ്ഥാന്‍, ഭൂട്ടാന്‍, ഇന്തോനീഷ്യ, ചൈന എന്നിവിടങ്ങളിലും നിരവധി യാത്രകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. രണ്ട് തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ച ജ്യോതിയുടെ ആ രാജ്യത്ത് നിന്നുള്ള കണ്ടന്റുകളും അവയുടെ സ്വഭാവവുമാണ് ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചത്.