ജോ ബൈഡന് അതിവേഗം പടരുന്ന പ്രോസ്‌റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

ജോ ബൈഡന് അതിവേഗം പടരുന്ന പ്രോസ്‌റ്റെറ്റ്  കാന്‍സര്‍ സ്ഥിരീകരിച്ചു


ന്യൂയോര്‍ക്ക് : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തീവ്രമായി പടരുന്ന പ്രോസ്‌റ്റെറ്റ് കാന്‍സര്‍ ബാധയെന്ന് സ്ഥിരീകരണം. ഞായറാഴ്ച ജോ ബൈഡന്റെ ഓഫീസ് നല്‍കിയ പ്രസ്താവനയില്‍ ആണ് രോഗവിവരം സ്ഥിരീകരിച്ചത്. കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പ്രോസ്‌റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത്. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തിലുള്ള കാന്‍സറാണ് ബെഡന് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗാവസ്ഥ വിശദമാക്കുന്നതിനായുള്ള ഗ്ലീസണ്‍ സ്‌കോറില്‍ 10ല്‍ 9 ആണ് ബെഡന്റെ രോഗാവസ്ഥ. രോഗം വളരെ രൂക്ഷമായ നിലയിലെന്നതാണ് ഇത് വിശദമാക്കുന്നത്. കാന്‍സര്‍ കോശങ്ങള്‍ അതിവേഗം വ്യാപിക്കുന്നതായാണ് കാന്‍സര്‍ ഗവേഷണ കേന്ദ്രം വിശദമാക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ബൈഡനും കുടുംബവും ചികിത്സാ സാധ്യതകളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് വിശദമാക്കുന്നത്. 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറാന്‍ നിര്‍ബന്ധിതനായി ഒരു വര്‍ഷം കഴിയുമ്പോഴാണ് 82കാരനായ ബൈഡന്റെ കാന്‍സര്‍ ബാധ സംബന്ധിയായ വിവരം പറത്ത് വരുന്നത്. ആരോഗ്യത്തേയും പ്രായത്തേയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് ബൈഡന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്. അമേരിക്കന്‍ പ്രസിഡന്റ് പദവ് വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ജോ ബൈഡനാണ്.

പുരുഷന്മാരില്‍ എറ്റവും സാധാരണമായി കാണുന്ന കാന്‍സര്‍ ബാധയില്‍ രണ്ടാം സ്ഥാനമാണ് പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ളത്.100ല്‍ 13 പുരുഷന്മാര്‍ക്കും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഈ കാന്‍സര്‍ നേിടേണ്ടി വരുന്നതായാണ് അമേരിക്കയിലെ കണക്കുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ബൈഡന്‍ പൊതുജനമധ്യത്തില്‍ നിന്ന് പിന്മാറിയിരുന്നുവെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറച്ച് പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നു.ഏപ്രിലില്‍ ചിക്കാഗോയില്‍ ഭിന്നശേഷയുള്ളവര്‍ക്കായി  നടന്ന 'അഡ്വക്കേറ്റ്‌സ്, കൗണ്‍സിലേഴ്‌സ് ആന്‍ഡ് റിപ്രസെന്ററ്റീവ്‌സ് ഫോര്‍ ദ ഡിസേബ്ള്‍ഡ്' എന്ന  സമ്മേളനത്തില്‍  ബൈഡന്‍ മുഖ്യപ്രഭാഷകനായിരുന്നു.