എന്‍ജിനീയറിങ് കോളജിന്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ജോര്‍ജ്ജ് മരിച്ചു

എന്‍ജിനീയറിങ് കോളജിന്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ജോര്‍ജ്ജ് മരിച്ചു


മുളന്തുരുത്തി: ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. കൃഷി വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കാരിക്കോട് കള്ളാച്ചിയില്‍ കെ കെ ജോര്‍ജ്ജാണ് (53) മരിച്ചത്. കൊടും വളവുള്ള റോഡില്‍ അമിത വേഗതയിലെത്തിയ എന്‍ജിനീയറിങ് കോളജിന്റെ ബസ്സ് ജോര്‍ജ് ഓടിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആരക്കുന്നത്തുനിന്ന് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് വളവില്‍വെച്ച് കാറിനെ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എതിരെ വന്ന സിമന്റ് ലോറി ബ്രേക്കിടുകയും പിന്നിലുണ്ടായിരുന്ന ജോര്‍ജ്ജിന്റെ ബൈക്ക് പെട്ടെന്ന് വേഗം കുറയ്ക്കുകയും ചെയ്തു. പിന്നില്‍നിന്ന് അമിതവേഗതയില്‍ എത്തിയ എഞ്ചിനീയറിങ് കോളേജിന്റെ ബസ്സ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടന്‍തന്നെ ജോര്‍ജ്ജിനെ ആരക്കുന്നം എ പി വര്‍ക്കി മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൃഷി വകുപ്പ് തൊടുപുഴ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം ഓഫീസിന്റെ ചുമതയലുള്ള ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.

കാരിക്കോട്ടെ വീട്ടില്‍നിന്ന് പിറവത്തുവരെ ബൈക്കില്‍ പോയി അവിടെനിന്ന് ഓഫീസിലെ സഹപ്രവര്‍ത്തകനൊപ്പം കാറിലായിരുന്നു തൊടുപുഴ ഓഫീസിലേക്കു പോയിരുന്നത്. പിറവത്തേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.

ഭാര്യ: മിനി ജോര്‍ജ്ജ്. മക്കള്‍: സാറ (ഓസ്‌ട്രേലിയ), ഷാര്‍ലറ്റ്. സംസ്‌കാരം: ബുധനാഴ്ച രണ്ടിന് മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയില്‍.