വാഷിംഗ്ടണ്‍: ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം ഉള്‍പ്പെടെ ലോകത്തെ വ്യത്യസ്ത സംഘര്‍ഷങ്ങള്‍ പരിഹരിച്ചതിന് പിന്നില്‍ താനാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. വാഷിംഗ്ടണിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് ആണവായുധ അയല്‍ക്കാര്‍ക്കിടയില്‍ പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ ഉടനടി ഉറപ്പാക്കാന്‍ താന്‍ സഹായിച്ചതായി മെയ് 10 മുതല്‍ ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടടുന്നുണ്ട്.
എന്നാല്‍ വെടിനിര്‍ത്തലില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ ആവര്‍ത്തിച്ച് നിരസിച്ചു. ഒരു വിദേശ നേതാവും ഇന്ത്യയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യ പറഞ്ഞു. ഇക്കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയതിന് പിറകെയാണ് ട്രംപ് വീണ്ടും തന്റെ അവകാശവാദം ആവര്‍ത്തിച്ചത്.
ഇന്ത്യ- പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള സമാധാന കരാറുകളില്‍ മധ്യസ്ഥത വഹിച്ചതിന് പ്രസിഡന്റ് സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞിരുന്നു. അതിനു പിന്നാലെ തന്റെ അവകാശവാദവുമായി ട്രംപ് വീണ്ടുമെത്തി.
ഏഴ് ദശലക്ഷം മരണങ്ങള്‍ക്ക് കാരണമായ '5 യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നത്' ഉള്‍പ്പെടെയുള്ള തന്റെ നേട്ടങ്ങളെക്കുറിച്ച് റേഡിയോ അവതാരകയും എഴുത്തുകാരിയുമായ ചാര്‍ലമാഗ്‌നെ താ ഗോഡിന് ഒന്നുമറിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ വിമര്‍ശിച്ചു.
ന്യൂസ്മാക്സിന് നല്‍കിയ അഭിമുഖത്തില്‍ ഒന്നിലധികം യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ ട്രംപ് തന്റെ പങ്ക് ആവര്‍ത്തിച്ചു. തായ്ലന്‍ഡും കംബോഡിയയും കോംഗോയും റുവാണ്ടയും തമ്മിലുള്ള സംഘര്‍ഷങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു, അവ പ്രധാനമായും വ്യാപാര ചര്‍ച്ചകളിലൂടെ പരിഹരിച്ചതായാണ് അവകാശപ്പെട്ടത്.
ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതായും റഷ്യയുടെ ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നതിനുള്ള പിഴകള്‍ക്കൊപ്പം ട്രംപ് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാനുമേലുള്ള തീരുവ 19 ശതമാനമായാണ് നിശ്ചയിച്ചത്. ഏപ്രിലില്‍ പ്രഖ്യാപിച്ച 29 ശതമാനത്തില്‍ നിന്ന് കുറവാണിത്.
പാകിസ്ഥാനുമായി പുതിയ വ്യാപാര കരാര്‍ ട്രംപ് പ്രഖ്യാപിക്കുകയും ഇസ്ലാമാബാദിന്റെ 'വന്‍തോതിലുള്ള എണ്ണ ശേഖരം' വികസിപ്പിക്കുന്നതിന് യു എസ് സഹായിക്കുമെന്ന് പറയുകയും ചെയ്തു.
