എംപുരാനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ബി ജെ പി നേതാവിനെ പുറത്താക്കി

എംപുരാനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ബി ജെ പി നേതാവിനെ പുറത്താക്കി


തൃശൂര്‍: പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ബി ജെ പി നേതാവിനെതിരെ നടപടി. 

ബി ജെ പി മുന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വി വി വിജീഷിനെതിരേയാണ് നടപടിയെടുത്തത്. ഇയാളെ ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

വീജിഷ് സമര്‍പ്പിച്ച ഹര്‍ജിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ഹര്‍ജി നല്‍കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ബി ജെ പി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് വ്യക്തമാക്കി.

സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിനു വഴിമരുന്നിടുന്നുവെന്നായിരുന്നു വിജീഷ് ഹര്‍ജിയിലൂടെ ആരോപിച്ചത്.

കേന്ദ്ര സര്‍ക്കാരിനെയും സെന്‍സര്‍ ബോര്‍ഡിനെയും എതിര്‍കക്ഷികളാക്കിക്കൊണ്ടായിരുന്നു ഹര്‍ജി. എന്നാല്‍ ചിത്രത്തിനെതിരേ കോടതിയെ സമീപിച്ചത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പാര്‍ട്ടിയുടെ തീരുമാനം സ്വീകരിക്കുന്നുവെന്നും വീജിഷ് അറിയിച്ചു.