റാഞ്ചിയ ഹാള്‍ടിക്കറ്റ് തിരികെ നല്‍കി പരുന്ത്; അധ്യാപിക പരീക്ഷയെഴുതി

റാഞ്ചിയ ഹാള്‍ടിക്കറ്റ് തിരികെ നല്‍കി പരുന്ത്; അധ്യാപിക പരീക്ഷയെഴുതി


കാസര്‍കോട് : പിഎസ്‌സിയുടെ ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് എഴുതാനെത്തിയ അധ്യാപികയുടെ ഹാള്‍ടിക്കറ്റ് പരുന്ത് റാഞ്ചി. കാസര്‍കോട് ഗവ. യുപി സ്‌കൂളില്‍ വ്യാഴം രാവിലെ ഏഴേകാലിനാണ് സംഭവം. ഏഴരയ്ക്ക് തുടങ്ങുന്ന പരീക്ഷയ്ക്കായി പുസ്തകവും ബാഗും മറ്റ് സാധനങ്ങളും ക്ലോക്ക് റൂമില്‍വച്ച് പുറത്തിറങ്ങിയപ്പോഴാണ് കയ്യില്‍നിന്ന് ഹാള്‍ടിക്കറ്റ് പരുന്ത് കവര്‍ന്നത്. അല്‍പ്പനേരത്തെ ഒളിച്ചുകളിക്കൊടുവില്‍ ഹാള്‍ടിക്കറ്റ് താഴെയിട്ട് പരുന്ത് പറന്നുപോയി. അധ്യാപികയ്ക്ക് പരീക്ഷയും മുടങ്ങിയില്ല.

കാസര്‍കോട് നഗരത്തിനടുത്തുള്ള സ്‌കൂളിലെ അധ്യാപികയാണ് അര മണിക്കൂറോളം ആശങ്കയിലായത്. ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റായതിനാല്‍ (കേരള ഫിനാന്‍ഷ്യല്‍ കോഡ്) ഹാള്‍ടിക്കറ്റിന്റെ വേറെ പ്രിന്റെടുക്കാനാകില്ല. ഹാള്‍ടിക്കറ്റുതന്നെയാണ് തിരിച്ചറിയല്‍ രേഖയുമെന്നതിനാല്‍, തിരിച്ചുകിട്ടിയില്ലെങ്കില്‍ പരീക്ഷ മുടങ്ങുമായിരുന്നു. ഈ സമയം ഹാള്‍ടിക്കറ്റുമായി സ്‌കൂളിന്റെ ജനാലയിലും പവലിയനിലെ ഇരുമ്പുകമ്പികളിലുമായി നീങ്ങുകയായിരുന്നു പരുന്ത്. ഒച്ചയുണ്ടാക്കിയാലോ കല്ലെറിഞ്ഞാലോ ദൂരേക്കുപോകുമോ എന്നായിരുന്നു അധ്യാപികയുടെ ഭീതി. ഇതിനിടെ, ക്ലാസില്‍ കയറാന്‍ ബെല്ലും മുഴങ്ങി. ഒപ്പമുള്ളവരെല്ലാം ക്ലാസ്മുറിയിലേക്ക് പോയി. ആളൊഴിഞ്ഞതോടെ പരുന്ത് ഹാള്‍ടിക്കറ്റ് താഴേയ്ക്കിട്ട് പറന്നുപോയി. തുടര്‍ന്നാണ് അധ്യാപികയ്ക്ക് പരീക്ഷയെഴുതാനായത്.

സംഭവം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിനാല്‍ ഈ അധ്യാപിക ആരാണെന്നത് അജ്ഞാതമായി തുടരുകയാണ്. അതേസമയം ഹാള്‍ടിക്കറ്റുമായി പരുന്ത് പറക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.