ദേഹപരിശോധന അതിവേഗത്തില്‍; സിയാലില്‍ ഫുള്‍ ബോഡി സ്‌കാനറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി

ദേഹപരിശോധന അതിവേഗത്തില്‍; സിയാലില്‍ ഫുള്‍ ബോഡി സ്‌കാനറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി


കൊച്ചി: യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ  കൊച്ചി വിമാനത്താവളത്തില്‍ സ്ഥാപിച്ച ഫുള്‍ ബോഡി സ്‌കാനറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങി. സുരക്ഷാ പരിശോധന സമയത്ത് ക്യാബിന്‍ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവല്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനവും നടന്നു.

ആഭ്യന്തര ടെര്‍മിനലിലെ സെക്യൂരിറ്റി ചെക്ക് ഏരിയയില്‍ നടന്ന ചടങ്ങില്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഫുള്‍ബോഡി സ്‌കാനര്‍ ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി, ചീഫ് ടെക്‌നോളജി ഓഫീസര്‍ സന്തോഷ് എസ്, ചീഫ് എയ്‌റോഡ്രോം സെക്യൂരിറ്റി ഓഫീസര്‍ നാഗേന്ദ്ര ദേവ്റാരി, സിയാലിലെ വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

  

പരിശോധനയ്ക്കായി നിലവില്‍ 32 ഡി എഫ് എം ഡി പോയിന്റുകളാണ് ഇരു ടെര്‍മിനലുകളിലുമായി ഉള്ളത്. ഇതില്‍ കൂടി കടന്നുവരുന്ന യാത്രക്കാരെ തുടര്‍ന്ന് ദേഹ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഫുള്‍ ബോഡി സ്‌കാനറുകള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന ദേഹപരിശോധന ഒഴിവാക്കാനാകും. നിലവില്‍ രണ്ട് ടെര്‍മിനലുകളിലും ഓരോ ഫുള്‍ ബോഡി സ്‌കാനറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ മുഴുവന്‍ പോയിന്റുകളിലും ഫുള്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കും.