ന്യായാധിപരുടെ വാറണ്ടില്ലാതെ ഐസിഇ ഉദ്യോഗസ്ഥര്‍ക്ക് വീടുകളില്‍ ബലമായി കയറാന്‍ നിര്‍ദ്ദേശം

ന്യായാധിപരുടെ വാറണ്ടില്ലാതെ ഐസിഇ ഉദ്യോഗസ്ഥര്‍ക്ക് വീടുകളില്‍ ബലമായി കയറാന്‍ നിര്‍ദ്ദേശം


വാഷിംഗ്ടണ്‍: നാടുകടത്തലിന് വിധേയരായ വ്യക്തികളുടെ വീടുകളില്‍ ന്യായാധിപര്‍ ഒപ്പിട്ട വാറണ്ട് ഇല്ലാതെ ബലമായി പ്രവേശിക്കാമെന്ന് യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും നിര്‍ദേശം നല്‍കിയതായി 2025 മെയ് മാസത്തിലെ ഒരു ആഭ്യന്തര രേഖ.

മെയ് 12 തിയ്യതിയിലുള്ള ഈ മെമ്മോ ഐസിഇയുടെ ആക്ടിംഗ് ഡയറക്ടര്‍ ടോഡ് ലയണ്‍സിന്റെ പേരിലാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് രേഖയില്‍ പറയുന്നു. രണ്ട് വിസില്‍ബ്ലോവേഴ്‌സാണ് ഈ രേഖ ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്‍താലിന് (കണെറ്റിക്കട്ട്) കൈമാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒരു ഇമിഗ്രേഷന്‍ ജഡ്ജി അന്തിമ നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ ഭരണകൂട വാറണ്ട് ഉപയോഗിച്ച് വ്യക്തിയുടെ വീട്ടില്‍ ബലമായി പ്രവേശിക്കാമെന്നാണ് മെമ്മോയില്‍ വ്യക്തമാക്കുന്നത്. ഭരണകൂട വാറന്റുകള്‍ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്നതാണ്. വീടുകളില്‍ പ്രവേശിക്കാന്‍ ന്യായാധിപരോ മജിസ്‌ട്രേറ്റുമാരോ ഒപ്പിടുന്ന ജുഡീഷ്യല്‍ വാറന്റുകളില്‍ നിന്ന് ഇവ വ്യത്യസ്തമാണ്.

ഭരണകൂട വാറണ്ടുകള്‍ മാത്രം അടിസ്ഥാനമാക്കി ആളുകളെ തങ്ങളുടെ വസതികളില്‍ നിന്നു തന്നെ തടവിലാക്കുന്നത് മുന്‍കാല നടപടികളില്‍ നിന്നുള്ള മാറ്റമാണെന്ന് ലയണ്‍സ് രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ, വസതികളില്‍ നിന്നു അന്തിമ നാടുകടത്തല്‍ ഉത്തരവിന് വിധേയരായ വിദേശികളെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂട വാറണ്ടുകള്‍ മാത്രം ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ യു എസ് ഭരണഘടനയും ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടും ഇമിഗ്രേഷന്‍ ചട്ടങ്ങളും ഇത്തരം നടപടികള്‍ നിരോധിക്കുന്നില്ലെന്ന് ഡി എച്ച് എസ് ജനറല്‍ കൗണ്‍സല്‍ ഓഫീസ് അടുത്തിടെ നിര്‍ണയിച്ചിട്ടുണ്ടെന്ന് മെമ്മോയില്‍ പറയുന്നു.

ഇമിഗ്രേഷന്‍ ജഡ്ജിമാര്‍, ഇമിഗ്രേഷന്‍ അപ്പീലുകള്‍ ബോര്‍ഡ്, അല്ലെങ്കില്‍ യു എസ് ജില്ലാ/ മജിസ്‌ട്രേറ്റ് ജഡ്ജിമാര്‍ നല്‍കിയ അന്തിമ നാടുകടത്തല്‍ ഉത്തരവിന് വിധേയരായവരെ അവരുടെ വസതികളില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്ത് തടവിലാക്കാന്‍ ഏജന്റുമാര്‍ക്ക് അധികാരമുണ്ടെന്ന് രേഖ വ്യക്തമാക്കുന്നു.

ഫോം ഐ205 എന്ന നടപടിക്രമം ഉപയോഗിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ വാതില്‍ മുട്ടി അറിയിപ്പ് നല്‍കണം എന്നും തങ്ങളുടെ തിരിച്ചറിയലും ഉദ്ദേശ്യവും വ്യക്തമാക്കണം എന്നും പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. വീടിനുള്ളിലെ ആളുകള്‍ക്ക് ഉത്തരവിന് അനുസരിക്കാന്‍ ആവശ്യമായ സമയം നല്‍കണമെന്നും മെമ്മോ നിര്‍ദേശിക്കുന്നു.

പൊതുവെ രാവിലെ 6ന് മുമ്പോ രാത്രി 10ന് ശേഷമോ വസതികളില്‍ പ്രവേശിക്കരുതെന്നും ആവശ്യമായതും ന്യായമായതുമായ ബലം മാത്രമേ ഉപയോഗിക്കാവൂ എന്നും രേഖയില്‍ വ്യക്തമാക്കുന്നു.

വിസില്‍ബ്ലോവേഴ്‌സിനെ പ്രതിനിധീകരിക്കുന്ന 'വിസില്‍ബ്ലോവര്‍ എയ്ഡ്' എന്ന സംഘടന ഈ നയം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഫെഡറല്‍ നിയമപ്രവര്‍ത്തന പരിശീലന ചട്ടങ്ങള്‍ക്കും ഭരണഘടനാപരമായ വിലയിരുത്തലുകള്‍ക്കും വിരുദ്ധമാണെന്ന് വിമര്‍ശിച്ചു.

ഫോം ഐ205 വീടുകളില്‍ പ്രവേശിക്കാന്‍ ഐസിഇ ഏജന്റുമാര്‍ക്ക് അധികാരം നല്‍കുന്നില്ലെന്നും  മുന്‍പരിചയമില്ലാത്ത നിരവധി പുതിയ റിക്രൂട്ടുകളെ നാലാം ഭേദഗതിയെ അവഗണിക്കുന്ന തരത്തില്‍ പരിശീലിപ്പിക്കുന്നത് എല്ലാവരെയും ആശങ്കപ്പെടുത്തേണ്ട വിഷയമാണെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

മെമ്മോ 'ഓള്‍-ഹാന്‍ഡ്‌സ്' എന്ന നിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് വ്യാപകമായി വിതരണം ചെയ്തില്ലെന്ന് സെനറ്റര്‍ ബ്ലൂമെന്‍താല്‍ പറഞ്ഞു. കോണ്‍ഗ്രസിന് കൈമാറിയ പകര്‍പ്പ് 'എല്ലാ ഐസിഇ ജീവനക്കാര്‍ക്കും' എന്ന വിലാസത്തിലാണ്.

ഈ നിര്‍ദേശം രഹസ്യമായി നടപ്പാക്കിയതായാണ് വെളിപ്പെടുത്തലെന്നും ചില ഏജന്റുമാര്‍ക്ക് വിശദീകരിച്ചു നല്‍കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് രേഖ കാണാന്‍ മാത്രം അനുവദിച്ചുവെന്നും പകര്‍പ്പ് കൈവശം വയ്ക്കാന്‍ അനുവദിച്ചില്ലെന്നും ഇതിനെതിരെ തുറന്നുപറഞ്ഞാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭയം ഉണ്ടാക്കിയിരുന്നുവെന്നും ബ്ലൂമെന്‍താല്‍ ആരോപിച്ചു.

ഈ മെമ്മോ പ്രായോഗികമായി തെരഞ്ഞെടുത്ത ഡി എച്ച് എസ് ഉദ്യോഗസ്ഥര്‍ക്കു മാത്രം കാണിച്ചതായും തുടര്‍ന്ന് അവര്‍ വാചാലമായി പദ്ധതി വിശദീകരിക്കുകയായിരുന്നുവെന്നും വിസില്‍ബ്ലോവര്‍ എയ്ഡ് അറിയിച്ചു.

ഐസിഇയും ഡി എച്ച് എസും മുമ്പ് നല്‍കിയ പരിശീലന സാമഗ്രികള്‍, ഭരണകൂട വാറണ്ട് മാത്രം ഉപയോഗിച്ച് വസതികളില്‍ പ്രവേശിക്കുന്നത് നാലാം ഭേദഗതിയിലെ ഭരണഘടനാപരമായ അവകാശലംഘനങ്ങള്‍ക്ക് ഇടയാക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ രണ്ടാം കാലാവധിയുടെ നാലാം മാസത്തിനുള്ളിലാണ് ഈ മെമ്മോ പുറത്തിറക്കപ്പെട്ടിരിക്കുന്നത്. ട്രംപ് വന്‍തോതിലുള്ള നാടുകടത്തലുകള്‍ വാഗ്ദാനം ചെയ്തായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

ഡെമോക്രാറ്റുകള്‍ ഭരണത്തിലുള്ള നഗരങ്ങളിലേക്കുള്ള ട്രംപ് ഭരണകൂടത്തിന്റെ കര്‍ശന കുടിയേറ്റ നടപടികള്‍ പ്രതിഷേധങ്ങള്‍ക്കും അശാന്തിക്കും ഇടയാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍, ജനുവരി 7ന് മിനിയാപോളിസില്‍ ഐസിഇ ഏജന്റ് വെടിവെച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ പൗരയായ റെന്നി ഗുഡ് കൊല്ലപ്പെട്ട സംഭവവും വലിയ വിവാദമായിരുന്നു.

പുതുതായി വെളിപ്പെടുത്തിയ ഐസിഇ നയം അമേരിക്കക്കാര്‍ക്ക് ഭീതിജനകമാണെന്ന് ബ്ലൂമെന്‍താല്‍ പറഞ്ഞു. നിയമപരമായും നൈതികമായും അത്യന്തം അപലപനീയമായ നയമാണിതെന്നും അപൂര്‍വമായ ചില സാഹചര്യങ്ങള്‍ ഒഴികെ, ഒരു ജഡ്ജിയുടെ അനുമതിയില്ലാതെ സര്‍ക്കാരിന് നിങ്ങളുടെ വീട്ടില്‍ കയറാന്‍ കഴിയില്ലെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

ഫോം ഐ205 ഒരു തിരച്ചില്‍ വാറണ്ട് അല്ലെന്നും ഇമിഗ്രേഷന്‍ അറസ്റ്റ് നടത്തുന്നതിന് വിഷയമായ വ്യക്തിയുടെ വസതിയില്‍ പ്രവേശിക്കാന്‍ മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നും ഐസിഇ മെമ്മോയില്‍ പറയുന്നു.

ട്രംപ് അധികാരത്തിലെത്തിയ ജനുവരി 20 മുതല്‍ ഒക്ടോബര്‍ 15 വരെ ഒമ്പത് മാസത്തിനിടെ ഏകദേശം 2.2 ലക്ഷം പേരെയാണ് ഐസിഇ അറസ്റ്റ് ചെയ്തതെന്ന് ഡിസംബറില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഏകദേശം 75,000 പേര്‍ക്ക് ക്രിമിനല്‍ റെക്കോര്‍ഡുകളില്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.