ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി ഐ ബി ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ പിരിച്ചുവിട്ടു

ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി ഐ ബി ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ പിരിച്ചുവിട്ടു


തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്ത സുഹൃത്തും ഐ ബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കേസില്‍ പൊലീസ് പ്രതിചേര്‍ത്ത വിവരം ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചിരുന്നു. പിന്നാലെ കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി.

മാര്‍ച്ച് 24നാണ് 22കാരിയായ ഐ ബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. സുകാന്തിനോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടി ട്രെയിന്‍ കണ്ടതോടെ പാളത്തിലേക്ക് തല വച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി.

ശാരീരികമായും മാനസികമായും അടുത്ത ശേഷം സുഹൃത്തായ സുകാന്ത് വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ മനോവിഷമമാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയയായതിന്റെ തെളിവുകളും വാട്‌സാപ്പ് ചാറ്റുകളും തെളിവുകളായി പൊലീസ് ശേഖരിച്ചിരുന്നു. പെണ്‍കുട്ടിയുടെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ശേഖരിച്ചിരുന്നു.