വത്തിക്കാന്‍: സെറിബ്രല്‍ ഹെമറേജിനെ തുടര്‍ന്നാണ് മാര്‍പാപ്പയുടെ മരണമെന്ന് ഇറ്റലിയിലെ വാര്‍ത്താ ഏജന്‍സി എഎന്‍എസ്എ റിപ്പോര്‍ട്ട് ചെയ്തു. ജീവന്‍ അപകടപ്പെടുത്തുന്ന ന്യുമോണിയയില്‍ നിന്ന് അത്ഭുതകരമായി സുഖം പ്രാപിച്ച മാര്‍പാപ്പ അതിനു ശേഷം ഒരു മാസം കഴിയുമ്പോഴാണ് കാലം ചെയ്തത്.
ന്യുമോണിയ ബാധിച്ച് അഞ്ച് ആഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ച്ച് 23നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഫെബ്രുവരിയിലാണ് ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയയായി മാറുകയായിരുന്നു.
ഞായറാഴ്ച രോഗാവസ്ഥയിലും ഫ്രാന്‍സിസ് മാര്‍പാപ്പ വീല്‍ചെയറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ അവസാന സന്ദേശത്തിലും ലോകം വലിയ തോതില്‍ നിരവധി സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സമയത്ത് സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും പ്രാധാന്യമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. മതസ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്നും ലോകസമാധാനത്തിന് അത്യന്താപേക്ഷിതമാണെന്നും പ്രസ്താവിച്ചു.