തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് വീണ്ടും നോട്ടീസ് അയച്ച് ഇ.ഡി; തിങ്കളാഴ്ച ഹാജരാകണം

തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് വീണ്ടും നോട്ടീസ് അയച്ച് ഇ.ഡി; തിങ്കളാഴ്ച ഹാജരാകണം


തൃശൂര്‍: കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

തിരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ നേരത്തെ മൂന്ന് തവണ ഇഡി നോട്ടീസ് നല്‍കിയിരുന്നെപ്പോഴും ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു വര്‍ഗീസ് അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

കരുവന്നൂര്‍ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബിനാമി വായ്പ നല്‍കിയതില്‍ സിപിഎം നേതാക്കളുടെ ഇടപെടലിലുമാണ് വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത്. ബാങ്ക് ക്രമക്കേടില്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ വിശദാംശങ്ങള്‍ ഇഡി തേടിയിരുന്നെങ്കിലും അത്തരം റിപ്പോര്‍ട്ടില്ലെന്നാണ് വര്‍ഗിസ് നല്‍കിയ മറുപടി.

സിപിഎമ്മിന്റെ തൃശ്ശൂര്‍ ജില്ലയിലെ ആസ്തി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആദായ നികുതി റിട്ടേണ്‍ എന്നിവ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ ഈ നീക്കം.

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംപിയുമായ പികെ ബിജു, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പികെ ഷാജന്‍ എന്നിവര്‍ ഏപ്രില്‍ 8ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായിരുന്നു.

കരുവന്നൂരിലെ ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് എംഎം വര്‍ഗീസ് മാധ്യമങ്ങളോട് അന്ന് പറഞ്ഞിരുന്നു. സിപിഎമ്മിന് യാതൊരു ഭയവുമില്ലെന്നും. ഇഡിക്കും ഐടിക്കും രാഷ്ട്രീയ അജണ്ടയാണെന്നും എല്ലാ അക്കൗണ്ടും ക്ലിയര്‍ ആണെന്നും എംഎ വര്‍ഗീസ് പറഞ്ഞു. പാര്‍ട്ടിയുടെ ഒരു സ്വത്ത് വിവരവും മറച്ച് വെച്ചിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എംഎം വര്‍ഗീസ് പറഞ്ഞു.