അഞ്ഞൂറുകോടി പ്രതീക്ഷിച്ചു; 100കോടി പോലും കിട്ടിയില്ല; സർക്കാരിന്റെ സാലറി ചലഞ്ച് പൊളിയുന്നു

അഞ്ഞൂറുകോടി പ്രതീക്ഷിച്ചു; 100കോടി പോലും കിട്ടിയില്ല; സർക്കാരിന്റെ സാലറി ചലഞ്ച് പൊളിയുന്നു


തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ജീവനക്കാരുടെ സാലറി ചലഞ്ച് ഫലം കണ്ടില്ല. രണ്ട് തവണയായി ലഭിച്ചത് ആകെ 78 കോടി രൂപമാത്രമാണ്. 500 കോടി രൂപയായിരുന്നു സാലറി ചലഞ്ചിൽ ആകെ പ്രതീക്ഷിച്ചത്. ഇതിൽ 15 ശതമാനത്തോളം മാത്രമെ രണ്ട് ഗഡുക്കൾ കഴിയുമ്പോൾ ലഭിച്ചിട്ടുള്ളു.

താൽപര്യമുള്ളവർക്ക് ഒന്നിച്ചും മൂന്നു ഗഡുക്കളായും അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാം എന്നതാണ് ചലഞ്ച്. ഒക്ടോബർ മൂന്ന് വരെ 78.01 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സാലറി, ലീവ് സറണ്ടർ വഴി ജീവനക്കാർ നൽകിയ സംഭാവനക്കുള്ള രസീത് ഡിഡിഒ മാർക്ക് നൽകാനാകുന്നതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. സമ്മത പത്രം നൽകിയാണ് ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നത്.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും സാലറി ചലഞ്ചിൽ പങ്കെടുക്കാതെ മുഖം തിരിക്കുകയാണ്.

സംസ്ഥാനത്തെ 80 ഐഎഫ്എസ് ഉദ്യോഗസ്ഥരിൽ 29 പേർ മാത്രമാണ് സാലറി ചലഞ്ചിൽ പങ്കെടുത്തത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വിവരം ലഭ്യമല്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സംസ്ഥാനത്ത് ഐഎഎസിൽ 156 ഉം ഐപിഎസിൽ 146 ഉദ്യോഗസ്ഥരും ഉണ്ട്. ഇവർ സാലറി ചലഞ്ചിൽ പങ്കെടുത്തില്ലെന്നാണ് വിവരം. സാലറി ചലഞ്ചിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഐഎഎസ് അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് 16 നാണ് മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായുള്ള സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്.