വീട്ടില്‍ വെച്ചുള്ള ആത്മഹത്യാശ്രമം, പരാജയപ്പെട്ടതോടെ മക്കളെയും കൂട്ടി

വീട്ടില്‍ വെച്ചുള്ള ആത്മഹത്യാശ്രമം, പരാജയപ്പെട്ടതോടെ മക്കളെയും കൂട്ടി


കോട്ടയം: ഏറ്റുമാനൂരില്‍ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ അഭിഭാഷകയും മക്കളും ചൊവ്വാഴ്ച രാവിലെയും ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോലീസ്. ചൊവ്വാഴ്ച ഉച്ചയോടെ പള്ളിക്കുന്ന് കടവിലെത്തി മക്കളുമായി മീനച്ചിലാറ്റില്‍ ചാടിയ അഡ്വ. ജിസ്‌മോള്‍ തോമസ്(34) നേരത്തേ വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷമായിരുന്നു ഈ സംഭവം. വീട്ടിലെ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ജിസ്‌മോള്‍ രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.

ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യയായ ജിസ്‌മോള്‍ തോമസ്, മക്കളായ നോഹ(5), നോറ(2) എന്നിവരാണ് മീനച്ചിലാറ്റില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകിയെത്തുന്നനിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രാവിലെ വീട്ടില്‍വെച്ച് കൈത്തണ്ടമുറിച്ചും മക്കള്‍ക്ക് വിഷംനല്‍കിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്‌മോള്‍, ഇത് പരാജയപ്പെട്ടതോടെ സ്‌കൂട്ടറിലാണ് പള്ളിക്കുന്ന് കടവിലെത്തിയത്. ഇവരുടെ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ടനിലയില്‍ കണ്ടെത്തിയിരുന്നു.

മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ജിസ്‌മോള്‍ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ ജിസ്‌മോളെ അലട്ടിയിരുന്നതായാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അയര്‍ക്കുന്നം പോലീസ് അറിയിച്ചു