തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം


കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ പള്ളിയും ഒരുവീടും പൂര്‍ണമായി തകര്‍ന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂര്‍ണമായി മണ്ണിനടിയില്‍ ആയി.

രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ. മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ടിരുന്ന മണ്ണാണ് ഇടിഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതിനാൽ അപകടസമയത്ത് സ്ഥലത്ത് കൂടുതൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ആളപായം സംഭവിച്ചിട്ടുണ്ടോയെന്നതുൾപ്പെടെയുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ. സ്ഥിതിഗതികൾ സർക്കാർ നിരന്തരം വിലയിരുത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. തുരങ്കപാത നിര്‍മാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും അപകട മുന്നറിയിപ്പ് കൊങ്കണ്‍ കമ്പനി അവഗണിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രകൃതി ദുരന്തമാണ് സംഭവിച്ചതെന്നും നിര്‍മാണ പ്രവര്‍ത്തനമല്ല അപകടത്തിന് കാരണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ വയനാട്ടിലേക്ക് തിരിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്നതും യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. ആറുപേര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. കൂടുതല്‍ തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ട് എന്നാണ് സംശയം. കുന്നിന്റെ മുകളില്‍ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചിയും പത്തോളം തൊഴിലാളികളും അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസി പറയുന്നു.