പിടികൂടിയത് 40 കോടിരൂപ വിലവരുന്ന ലഹരി വസ്തുക്കള്‍
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ക്രീം ബിസ്‌കറ്റിനിനൊപ്പം ഒളിച്ചുകടത്താൻ ശ്രമിച്ച എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. 40 കോടിയോളം വില വരുന്ന മയക്കുമരുന്നുമായി മൂന്ന് സ്ത്രീകളാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11.45ന് തായ്‌ലാൻഡിൽ നിന്നും എത്തിയ എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് ലഹരിശേഖരം പിടികൂടിയത്.
ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ(40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ(40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ(39) എന്നിവരെ എയർ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
34 കിലോ ഹൈബ്രിഡ് കഞ്ചാവിനൊപ്പം തായ്‌ലാൻഡ് നിർമിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌കറ്റ് എന്നിവയിൽ കലർത്തിയ രാസലഹരിയുമാണ് ഇവരിൽ നിന്നും പിടികൂടിയത്.
കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന. ഇവർ മലേഷ്യ വഴിയാണ് തായ്‌ലാൻഡിൽ നിന്നും ഇന്ത്യയിലെത്തിയത്.