ഇറാന്റെ ഖത്തർ ആക്രമണം വിമാനസർവീസുകൾ താറുമാറാക്കി

ഇറാന്റെ ഖത്തർ ആക്രമണം വിമാനസർവീസുകൾ താറുമാറാക്കി


യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തെ പ്രതിരോധിച്ച് ഖത്തറിലെ യുഎസ് വ്യോമത്തവളങ്ങൾക്കെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത് പശ്ചിമേഷ്യയിൽ നിന്നുള്ള വിമാനസർവീസുകൾ ഏറെനേരത്തേക്ക് താറുമാറാക്കി. ഖത്തറും മറ്റ് സമീപരാജ്യങ്ങളും കുറച്ചുനേരത്തേക്ക് തങ്ങളുടെ വ്യോമപാതകൾ അടച്ചിട്ടതോടെയാണ് വ്യോമയാത്ര അലങ്കോലപ്പെട്ടത്, മലയാളികളടക്കം നൂറുകണക്കിന് യാത്രക്കാർ ഇതോടെ ഈ രാജ്യങ്ങളിലെയും കേരളത്തിലെയും  വിമാനത്താവളങ്ങളിൽ കുടുങ്ങി.

ഗൾഫ് രാജ്യങ്ങൾ ഒന്നൊന്നായി വ്യോമപാത അടച്ചതോടെ ആഗോളതലത്തിൽ വ്യോമഗതാഗതം താറുമാറാവുകയായിരുന്നു.  ആദ്യം ഖത്തറും പിന്നാലെ കുവൈറ്റ്, ബഹ്റൈൻ, യുഎഇ, ഇറാഖ് രാജ്യങ്ങളും വ്യോമപാത താത്കാലികമായി അടയ്ക്കുകയായിരുന്നു. ഇതോടെ കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് യാത്ര ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലായി. ഇതോടെ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അടക്കം പല ഫ്‌ളൈറ്റുകളും ക്യാൻസൽ ചെയ്തതായി പത്രക്കുറിപ്പിറക്കി.

വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരെല്ലാം കുടുങ്ങിക്കിടക്കുകയാണ്. പൊടുന്നനെ വിമാനങ്ങൾ റദ്ദാക്കിയതും തിരിച്ചുവിളിച്ചതും വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാൽ ഖത്തറും  പിന്നാലെ കുവൈറ്റും തങ്ങളുടെ വ്യോമപാതകൾ തുറന്നത് യാത്രക്കാർക്ക് വൈകിയാണെങ്കിലും ആശ്വാസമായി.