'' നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ ന്യൂയോര്‍ക്ക് മേയറാകും ''; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സുഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് ട്രംപ്

'' നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ ന്യൂയോര്‍ക്ക് മേയറാകും '';  ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സുഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് ട്രംപ്


വാഷിംഗ്ടണ്‍ ഡി.സി: ന്യൂയോര്‍ക് മേയറാകുമെന്ന് ഉറപ്പായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സുഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് യു.എസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്. മംദാനി നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണെന്ന് ട്രംപ് സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. ഡെമോക്രാറ്റുകള്‍ അതിരുകടന്നുവെന്നും ട്രംപ് പറഞ്ഞു.

'ഒടുവില്‍ അത് സംഭവിച്ചു, ഡെമോക്രാറ്റുകള്‍ അതിരുകടന്നു. നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സോഹ്‌റാന്‍ മംദാനി ഡെമോക്രാറ്റ് പ്രൈമറിയില്‍ വിജയിച്ച് മേയറാകാനുള്ള വഴിയിലാണ്. മുമ്പും റാഡിക്കല്‍ ഇടതുപക്ഷക്കാര്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ ഇത് അല്പം അതിരുകടക്കുന്നു. അവന്റെ രൂപം ഭയാനകമാണ്, ശബ്ദം ശല്യപ്പെടുത്തുന്നതാണ്, അവന്‍ അത്ര ബുദ്ധിമാനല്ല, മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു. നമ്മുടെ മഹാനായ പാലസ്തീന്‍ സെനറ്റര്‍, ചക്ക് ഷൂമര്‍, അവനെ വണങ്ങുകയാണ്. അതെ, ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു വലിയ നിമിഷമാണ്!' -ട്രൂത്ത് സോഷ്യലില്‍ ട്രംപ് പോസ്റ്റ് ചെയ്തു.

ഇടതുപക്ഷക്കാരനും പാലസ്തീന്‍ അനുകൂലിയുമായ സുഹ്‌റാന്‍ മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി വരുന്നത് ട്രംപിനും യാഥാസ്ഥിതികര്‍ക്കും തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്തോഅമേരിക്കന്‍ വംശജനും നിയമസഭാംഗവുമായ 33കാരനായ സുഹ്‌റാന്‍ മംദാനി മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയെയാണ് ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള മത്സരത്തില്‍ അട്ടിമറിച്ചത്. ഇതോടെ ഡെമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ള ന്യൂയോര്‍ക് നഗരത്തില്‍ ആദ്യമായി മുസ്‌ലിം മേയര്‍ ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞു.

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോ ഉഗാണ്ടന്‍ അക്കാദമീഷ്യന്‍ മഹ്മൂദ് മംദാനിയുടെയും മകനാണ് സുഹ്‌റാന്‍. ക്വീന്‍സില്‍ നിന്നുള്ള സംസ്ഥാന നിയമസഭ അംഗമാണ് മംദാനി. 1991 ഒക്ടോബര്‍ 18ന് ഉഗാണ്ടയിലെ കാംപ്ലയില്‍ ജനിച്ച മംദാനി ന്യൂയോര്‍ക് സിറ്റിയിലാണ് വളര്‍ന്നത്. ഏഴ് വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം ന്യൂയോര്‍ക്കിലേക്ക് താമസം മാറി. മംദാനിക്ക് അഭിനന്ദനവുമായി മുതിര്‍ന്ന സെനറ്റര്‍ ബെര്‍നി സാന്റേഴ്‌സ് അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി. എതിരാളികളുടെ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ പിന്തുണക്കെതിരെയാണ് മംദാനി വിജയം നേടിയതെന്ന് സാന്റേഴ്‌സ് പറഞ്ഞു.
ഇസ്രായേല്‍ അനുകൂലിയായ ന്യൂയോര്‍ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കോമോയ്ക്ക് പ്രൈമറിയില്‍ അപ്രതീക്ഷിത തോല്‍വിയാണ് നേരിടേണ്ടിവന്നത്. 93 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 43.5 ശതമാനം വോട്ടോടെ 33കാരനായ സുഹ്‌റാന്‍ മംദാനി ഒന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അന്തിമഫലം പുറത്തുവരാന്‍ ദിവസങ്ങളെടുക്കും.
പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളും ജനസംഖ്യയുടെ 10 ശതമാനത്തിലേറെ വരുന്ന ജൂതവോട്ടുകളും സ്വന്തമാക്കുമെന്ന് കരുതിയിരുന്ന ആന്‍ഡ്ര്യൂ കോമോ ആഴ്ചകള്‍ മുമ്പുവരെ അനായാസ ജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തോല്‍വി അംഗീകരിച്ച കോമോ, മംദാനിയെ അഭിനന്ദനമറിയിച്ചു.