പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാര്‍; മനോജ് എബ്രഹാമിനേയും അജിത്കുമാറിനേയും ഒഴിവാക്കി

പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാര്‍; മനോജ് എബ്രഹാമിനേയും അജിത്കുമാറിനേയും ഒഴിവാക്കി


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇന്ന് ചേര്‍ന്ന യുപിഎസ്സി യോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നാല് പേരില്‍ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിന്‍ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. ചുരുക്കപ്പട്ടികയില്‍ നിന്ന് എം ആര്‍ അജിത്കുമാറിനെ ഒഴിവാക്കി.

നാല് ഡിജിപിമാരെയാണ് പരിഗണിച്ചത്. ആദ്യ മൂന്നു പേരുകാര്‍ക്കും എതിരെ യാതൊരു പരാതികളും നിലവിലില്ല എന്നത് ഗുണമായി. പട്ടികയില്‍ നാലാമനായിരുന്ന മലയാളി മനോജ് എബ്രഹാമിനേയും അജിത്കുമാറിനേയും യുപിഎസ്സി പരിഗണിച്ചില്ല. ആദ്യ മൂന്ന് പേരുകാരെ പരിഗണിച്ചതോടെയാണ് രണ്ട് പേരുകളും ഒഴിവാക്കിയത്.നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സാധ്യതാപട്ടിക അയച്ചിരുന്നപ്പോള്‍ എം ആര്‍ അജിത്കുമാറിനെയും സുരേഷ് രാജ് പുരോഹിതയെയും ഒഴിവാക്കണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.

ഈ മാസം 30നാണ് ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അന്ന് തന്നെ പുതിയ പൊലീസ് മേധാവി സ്ഥാനമേല്‍ക്കേണ്ടതുണ്ട്. നിലവില്‍ സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണറായി പ്രവര്‍ത്തിക്കുന്ന നിതിന്‍ അഗര്‍വാള്‍ ബിഎസ്എഫ് മേധാവിയായിരിക്കെ പാക് നുഴഞ്ഞുകയറ്റം തടയാന്‍ സാധിച്ചില്ലെന്ന കാരണത്താല്‍ കേന്ദ്രത്തിന്റെ അപ്രതീക്ക് പാത്രമായി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതാണ്. കേന്ദ്ര ഡപ്യൂട്ടേഷനില്‍ ഐപി സ്‌പെഷ്യല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് റാവഡ ചന്ദ്രശേഖര്‍. ഫയര്‍ഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്തയാകട്ടെ, വിജിലന്‍സ് ഡയറക്ടറായിരിക്കെ സംസ്ഥാന സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഈ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടയാളുമാണ്.