തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ മുന്‍ അംഗവുമായ വി എസ് അച്യുതാനന്ദന്റെ (101) ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ജീവന്‍രക്ഷ ഉപകരണങ്ങളുടെ സഹായം നല്‍കിയിരിക്കുകയാണ്. പ്രമുഖരായ ഹൃദ്രോഗ, വൃക്കരോഗ വിദഗ്ധരും വാര്‍ധക്യ സംബന്ധമായ രോഗങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ സംഘം അദ്ദേഹത്തെ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്.
ആരോഗ്യനില അതീവ ഗുരുതരം
വ്യാഴം രാവിലെ ആശുപത്രി പുറത്തിറക്കിയ ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ അനുസരിച്ച്, അദ്ദേഹത്തിന്റെ ശാരീരിക പ്രവര്‍ത്തനങ്ങളെല്ലാം അതീവ ദുര്‍ബലമായ അവസ്ഥയിലാണ്. ശ്വാസം, രക്തസമ്മര്‍ദം, വൃക്കകളുടെ പ്രവര്‍ത്തനം എന്നിവയെ പിന്തുണയ്ക്കാന്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷ ഉപകരണങ്ങളുടെ സഹായം തേടിയിട്ടുണ്ട്. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം ഹൃദയാഘാതം കൂടി സംഭവിച്ചതാണ് നില വഷളാകാന്‍ പ്രധാന കാരണം. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പരിമിതമായി മാത്രമാണ് പ്രതികരിക്കുന്നത്. ഡോക്ടര്‍മാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെങ്കിലും ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
വി എസിന്റെ ആരോഗ്യനില മോശമാണെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ഡോക്ടര്‍മാരെയും കണ്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലെത്തി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി.എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു
