ഇസ്രായേലിനും ജൂത ജനതയ്ക്കും നല്‍കിയ പിന്തുണയ്ക്ക് ട്രംപിനോട് നന്ദി പറഞ്ഞ് നെതന്യാഹു

ഇസ്രായേലിനും ജൂത ജനതയ്ക്കും നല്‍കിയ പിന്തുണയ്ക്ക് ട്രംപിനോട് നന്ദി പറഞ്ഞ് നെതന്യാഹു


ജെറുസലേം: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 'ഇസ്രായേലിനും ജൂത ജനതയ്ക്കും നല്‍കിയ വമ്പിച്ച പിന്തുണയ്ക്ക്' പ്രധാനമന്ത്രി നെതന്യൂഹു നന്ദി പറഞ്ഞു.

'നമ്മുടെ പൊതു ശത്രുക്കളെ പരാജയപ്പെടുത്താനും നമ്മുടെ ബന്ദികളെ മോചിപ്പിക്കാനും സമാധാന വലയം വേഗത്തില്‍ വികസിപ്പിക്കാനും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും,' ട്രംപിന്റെ പോസ്റ്റിന്റെ ഹീബ്രു വിവര്‍ത്തനവും പിന്നീട് ഒരു ഇംഗ്ലീഷ് റീട്വീറ്റും സഹിതം നെതന്യാഹു എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഇസ്രായേല്‍ 'അവരുടെ മഹായുദ്ധകാലത്തെ പ്രധാനമന്ത്രിക്കെതിരെ പരിഹാസ്യമായ മന്ത്രവാദ വേട്ട തുടരുകയാണ്' എന്നതില്‍ താന്‍ ഞെട്ടിപ്പോയെന്ന് ട്രംപ് തന്റെ പോസ്റ്റില്‍ അവകാശപ്പെട്ടു. വിചാരണ ഉടനടി റദ്ദാക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തിന് വേണ്ടി വളരെയധികം കാര്യങ്ങള്‍ ചെയ്ത ഒരു മഹാനായ നായകന് മാപ്പ് നല്‍കണം' എന്ന് ട്രംപ് എഴുതി. 

കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ കുറ്റങ്ങള്‍ നേരിടുന്ന മൂന്ന് അഴിമതി കേസുകളില്‍ നെതന്യാഹു വിചാരണയിലാണ്. ഏതെങ്കിലും തെറ്റ് അദ്ദേഹം നിഷേധിക്കുകയും പൊലീസിന്റെയും സംസ്ഥാന പ്രോസിക്യൂഷന്റെയും നേതൃത്വത്തില്‍ നടന്ന ഒരു രാഷ്ട്രീയ അട്ടിമറിയില്‍ എല്ലാ കുറ്റങ്ങളും കെട്ടിച്ചമച്ചതാണെന്ന് പറയുകയും ചെയ്യുന്നു.

വ്യാഴാഴ്ച വൈകി, നെതന്യാഹു തന്റെ വിചാരണ സാക്ഷ്യത്തില്‍ രണ്ടാഴ്ചത്തെ ഇടവേള അഭ്യര്‍ഥിച്ചു. ചൊവ്വാഴ്ച അവസാനിച്ച ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി 'നയതന്ത്ര, ദേശീയ, സുരക്ഷാ വിഷയങ്ങള്‍' കൈകാര്യം ചെയ്യണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അമിത് ഹദാദ് പ്രസ്താവിച്ചു.

'ഗാസയിലെ യുദ്ധം കൈകാര്യം ചെയ്യലും ബന്ദികളുടെ പ്രശ്‌നം കൈകാര്യം ചെയ്യലും' ആ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു- നെതന്യാഹുവിനെ വിചാരണ ചെയ്യുന്ന ജറുസലേം ജില്ലാ കോടതിക്ക് ഹദാദ് എഴുതി.

വെള്ളിയാഴ്ച രാവിലെ 10 മണിക്കുള്ളില്‍ അഭ്യര്‍ഥനയ്ക്ക് മറുപടി നല്‍കാന്‍ കോടതി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസിനോട് ഉത്തരവിട്ടു. അതിനുശേഷമായിരിക്കും കോടതി തീരുമാനമെടുക്കുക. 

ഇസ്രായേലിന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും ആഭ്യന്തര 'നിയമ പ്രക്രിയയില്‍' ഇടപെടരുതെന്നും ട്രംപിനോട് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് ആവശ്യപ്പെട്ടു. എന്നാല്‍ വിചാരണ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ആവശ്യത്തെ നെതന്യാഹു മന്ത്രിസഭയിലെ അംഗങ്ങള്‍ സ്വാഗതം ചെയ്തു. 

''പ്രസിഡന്റ് ട്രംപ് പറഞ്ഞത് ശരിയാണ്, വിചാരണ റദ്ദാക്കേണ്ട സമയമായി,'' സാംസ്‌കാരിക മന്ത്രി മിക്കി സോഹര്‍ ട്വീറ്റ് ചെയ്തു. അതോടൊപ്പം ട്രംപും നെതന്യാഹുവും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നതിന്റെയും പിന്നില്‍ ഒരു ഗര്‍ജ്ജിക്കുന്ന സിംഹവുമായി എ ഐ ചിത്രം പോസ്റ്റ് ചെയ്ത സോഹര്‍ ''ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ പവറിന്റെ പ്രസിഡന്റും ജൂത ജനതയുടെ യഥാര്‍ഥ സുഹൃത്തുമായ ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേലി പൗരന്മാര്‍ക്ക് അവരുടെ ഹൃദയത്തില്‍ തോന്നുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രകടിപ്പിക്കുന്നത്'' എന്നുമെഴുതി.

'ബന്ദികളുടെ തിരിച്ചുവരവിലും നമ്മുടെ ശത്രുക്കളുടെ പരാജയത്തിലും നാമെല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഈ ദിവസങ്ങളില്‍ നെതന്യൂഹുവിനെതിരായ അനീതിയും വ്യക്തിപരമായ പീഡനവും അവസാനിപ്പിക്കാനും അടിസ്ഥാനരഹിതമായ വിചാരണ ഉടനടി റദ്ദാക്കാനുമുള്ള സമയമാണിത്,' എന്നും കുറിച്ചു. 

സാമ്പത്തികകാര്യ മന്ത്രി നിര്‍ ബര്‍ക്കത്ത് എക്‌സില്‍ എഴുതിയത് ''പ്രധാനമന്ത്രി മിഡില്‍ ഈസ്റ്റിനെ പുനര്‍നിര്‍മ്മിക്കുകയും ഇസ്രായേലി പ്രതിരോധം പുനഃസ്ഥാപിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിനെതിരായ വിചാരണ ഉടനടി അവസാനിപ്പിക്കണം'' എന്നായിരുന്നു. 

'ഇസ്രായേല്‍ സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രമാണെങ്കിലും പ്രസിഡന്റ് ട്രംപ് പറഞ്ഞത് തികച്ചും ശരിയാണെന്നും അസംബന്ധ വിചാരണ റദ്ദാക്കേണ്ട സമയമാണിതെന്നും നീതിന്യായ വ്യവസ്ഥയുടെ അടിയന്തര പരിഷ്‌കരണം അനിവാര്യമാണെന്നും' ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു.