ഇറാന്‍ അമേരിക്കയെ മറികടന്നോ? യുഎസ് ആക്രമണങ്ങള്‍ക്ക് മുമ്പ് യുറേനിയം ശേഖരം ഇറാന്‍ മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് വൈറ്റ് ഹൗസ്

ഇറാന്‍ അമേരിക്കയെ മറികടന്നോ? യുഎസ് ആക്രമണങ്ങള്‍ക്ക് മുമ്പ് യുറേനിയം ശേഖരം ഇറാന്‍  മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍:  ആണവനിലയങ്ങളില്‍ യുഎസ് നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് മുമ്പ് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ വലിയൊരു ശേഖരം ഇറാന്‍ നീക്കിയിരിക്കാമെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയ്ക്ക് തിരിച്ചടിയാകുന്നതിനിടയില്‍ വാര്‍ത്തകള്‍ നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി.

അമേരിക്കയുടെ ബോംബാക്രമണം ടെഹ്‌റാന്റെ ആണവ പദ്ധതിയെ എത്രമാത്രം പിന്നോട്ടടിച്ചു എന്നതിനെക്കുറിച്ചുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ആക്രമണം പാഴായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് നിഷേധിച്ചത്. ഇറാന്റെ ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്ന യുഎസ് ഇന്റലിജന്‍സ് വിലയിരുത്തല്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും റിപ്പോര്‍ട്ടുകള്‍ പരസ്യമായി തള്ളുകയും  മാധ്യമങ്ങളെ ആക്രമിക്കുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഒരു അഭിമുഖത്തിനിടെ, ശക്തമായി വാദിക്കുകയും ചെയ്തു.

ലീവിറ്റ് എന്താണ് പറഞ്ഞത്?

'ആക്രമണങ്ങള്‍ക്ക് മുമ്പ് സമ്പുഷ്ടീകരിച്ച യുറേനിയം നീക്കിയതായി അമേരിക്കയ്ക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല, അത് തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഞാന്‍ കണ്ടു' .ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി തറപ്പിച്ചു പറഞ്ഞു. 
'ശനിയാഴ്ച വൈകുന്നേരം നടന്ന ആക്രമണങ്ങളുടെ വിജയം പ്രകടമാക്കുന്ന തെളിവുകള്‍ മൈലുകളോളം അവശിഷ്ടങ്ങള്‍ക്കടിയില്‍ മൂടപ്പെട്ടിരിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഞായറാഴ്ച കൂടുതല്‍ ജാഗ്രതയോടെയുള്ള നിലപാടാണ് നല്‍കിയത്. എ.ബി.സി ന്യൂസ് പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം, ഇറാന്റെ ശേഖരത്തിലുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 400 കിലോഗ്രാം (880 പൗണ്ട്) 60 ശതമാനം സമ്പുഷ്ടമാക്കിയ യുറേനിയമാണെന്നും ഭരണകൂടം 'വരും ആഴ്ചകളില്‍ ആ ഇന്ധനം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കും' എന്ന് ജെ.ഡി വാന്‍സ് വ്യക്തമാക്കി.

60% വരെ സമ്പുഷ്ടമാക്കിയ യുറേനിയം ആയുധ ഗ്രേഡില്‍ കുറവാണെങ്കിലും സിവിലിയന്‍ ഉപയോഗ നിലവാരത്തേക്കാള്‍ വളരെ കൂടുതലാണ്. ഇറാന്‍ ഒരു ആണവ ബോംബ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചാല്‍ അത് വേഗത്തില്‍ ശുദ്ധീകരിക്കാന്‍ കഴിയും.

ഇറാന്റെ യുറേനിയം ശേഖരം എവിടെയാണ്?

അമേരിക്കയുടെ ആക്രമണത്തിന് മുമ്പ് ആണവ വസ്തുക്കള്‍ വിശാലമായ രാജ്യത്തുടനീളമുള്ള രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ഇറാന് കഴിഞ്ഞോ എന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ചോദ്യമുന്നയിക്കുന്നതിനിടയിലാണ് പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ വരുന്നത്.

ബോംബാക്രമണം ആരംഭിച്ചതിനുശേഷം യുറേനിയത്തില്‍ ദൃശ്യപരത നഷ്ടപ്പെട്ടതായി യുഎന്നിന്റെ ആറ്റോമിക് വാച്ച്‌ഡോഗായ ഐഎഇഎ സ്ഥിരീകരിച്ചു. 'ശത്രുത ആരംഭിച്ച നിമിഷം മുതല്‍ ഐഎഇഎയ്ക്ക് ഈ മെറ്റീരിയലില്‍ ദൃശ്യപരത നഷ്ടപ്പെട്ടു' എന്ന് ഫ്രാന്‍സ് 2 ടെലിവിഷനോട് സംസാരിക്കുന്നതിനിടയില്‍ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി സ്ഥിരീകരിച്ചു. എന്നാല്‍ 'അത് നഷ്ടപ്പെട്ടു അല്ലെങ്കില്‍ മറഞ്ഞിരിക്കുന്നു എന്ന് ഉറപ്പിച്ചുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.