പ്രകൃതിക്ഷോഭം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 33 ആയി

പ്രകൃതിക്ഷോഭം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 33 ആയി


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന കാലവര്‍ഷക്കെടുതിയിലും കടല്‍ക്ഷോഭത്തിലുമായി മരിച്ചവരുടെ എണ്ണം 33 ആയി.
കഴിഞ്ഞ ദിവസം അഞ്ചുപേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊച്ചി കുമ്പളത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു. പറവൂര്‍ കെടാമംഗലം മുളവുണ്ണി രാമ്പറമ്പില്‍ രാധാകൃഷ്ണന്റെ (62) മൃതദേഹമാണ് കണ്ടെത്തിയത്. കായംകുളത്ത് ഗൃഹനാഥന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കട്ടച്ചിറ സ്വദേശി പത്മകുമാര്‍(66) ആണ് മരിച്ചത്. ഹരിപ്പാട് മീന്‍പിടിക്കാന്‍ പോയ പിലാപ്പുഴ ചക്കാട്ട് കിഴക്കതില്‍ സ്റ്റീവ് രാജേഷ് (23) വള്ളം മറിഞ്ഞ് മരിച്ചു.

കണ്ണൂര്‍ പാട്യം മുതിയങ്ങയില്‍ തോട്ടിലെ ഒഴുക്കില്‍പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. മുതിയങ്ങ ശങ്കരവിലാസം യു.പി സ്‌കൂളിന് സമീപം വിനോദ് ഭവനില്‍ സി.പി. നളിനിയുടെ (70) മൃതദേഹമാണ് വീടിന് സമീപത്തെ തോട്ടില്‍ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് നളിനിയെ കാണാതായത്. എറണാകുളം കടമറ്റത്ത് കനത്ത മഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് ബസുമായി കൂട്ടിയിട്ടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കോഴിക്കോട് വളയനാട് ശ്രീവിനായക കുറ്റിയില്‍ താഴം തിരുത്തിപ്പറമ്പ് വീട്ടില്‍ വിഷ്ണുപ്രസാദ് (27) ആണ് മരിച്ചത്. 

മഴക്കെടുതിയും കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 175 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇവിടെ 2083 കുടുംബങ്ങളിലെ 6934 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച അതിതീവ്ര മഴയില്‍ 593 വീടുകള്‍ ഭാഗികമായും 19 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതോടെ കാലവര്‍ഷത്തില്‍ തകര്‍ന്ന വീടുകളുടെ എണ്ണം 3000 കവിഞ്ഞു. അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി. ഞായറാഴ്ച ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.