ഓണം മദ്യ വില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ്

ഓണം മദ്യ വില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് റെക്കോഡ് മദ്യവില്‍പനയുമായി ബെവ്‌കോ. ഓണം സീസണിലെ 10 ദിവസങ്ങളില്‍ ഷോപ്പുകളിലൂടെയും വെയര്‍ഹൗസുകളിലൂടെയുമായി മൊത്തം 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി രൂപയുടെ അധിക വില്‍പനയാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം 776 കോടി രൂപയുടെ മദ്യമായിരുന്നു ഓണക്കാലത്ത് വിറ്റുപോയത്.

ഉത്രാട ദിനത്തില്‍ മാത്രം 137 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 9.21 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉത്രാടദിനത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം 126 കോടി രൂപയുടെ മദ്യമാണ് ഉത്രാടത്തില്‍ വിറ്റത്.

ഉത്രാട ദിനത്തില്‍ ആറ് ഔട്ട്‌ലെറ്റുകള്‍ ഒരു കോടിയിലധികം വരുമാനം നേടി. ഇതില്‍ മൂന്ന് ഔട്ട്‌ലെറ്റുകളും കൊല്ലം ജില്ലയിലാണ്. കൊല്ലം വെയര്‍ഹൗസിന് കീഴിലുള്ള കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഒരു കോടി 46 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്.

കൊല്ലം വെയര്‍ഹൗസിന് കീഴിലുള്ള കാവനാട് (ആശ്രാമം) ഔട്ട്‌ലെറ്റില്‍ ഒരു കോടി 24 ലക്ഷം രൂപയുടെയും പെരിന്തല്‍മണ്ണ വെയര്‍ഹൗസിന് കീഴിലുള്ള എടപ്പാള്‍ കുറ്റിപ്പാല ഔട്ട്‌ലെറ്റില്‍ ഒരു കോടി 11 ലക്ഷം രൂപയുടെയും ചാലക്കുടി ഔട്ട്‌ലെറ്റില്‍ ഒരു കോടി ഏഴുലക്ഷം രൂപയുടെയും ഇരിഞ്ഞാലക്കുട ഔട്ട്‌ലെറ്റില്‍ ഒരു കോടി മൂന്നുലക്ഷം രൂപയുടെയും കുണ്ടറയില്‍ ഒരു കോടി രൂപയുടെയും മദ്യം ഉത്രാടദിനത്തില്‍ വിറ്റുപോയി.