തിരുവനന്തപുരം: ബ്ലാക്ക് ലൈൻ' ഓൺലൈൻ ലോൺ തട്ടിപ്പിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. സംശയകരമായ ലോൺ ആപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ സൈബർ ഹെൽപ്പ് ലൈനിൽ അറിക്കണമെന്നും പൊലീസ് മീഡിയ സെന്റർ ആവശ്യപ്പെട്ടു. പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങൾക്ക് ഇൻസ്റ്റന്റ് ലോൺ വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങൾ ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്.
ബ്ലാക്ക് ലൈൻ എന്ന കമ്പനിയുടെ പേരിലാണ് ഇപ്പോൾ പുതിയ ലോൺ തട്ടിപ്പ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ലോൺ ആവശ്യപ്പെടുന്നവരിൽ നിന്നും പ്രോസസിങ് ഫീ, ടാക്‌സ് മുതലായവ ആവശ്യപ്പെടുകയും അധികമായി അടച്ച ഈ തുക ലോൺ തുകയോടൊപ്പം മടക്കി നൽകി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പു നടത്തുന്നത്.
ഇത്തരത്തിൽ വിശ്വാസ്യത നേടിയെടുത്തശേഷം ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിൽ നിന്നും ശേഖരിക്കുന്ന സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കുകയും ഈ ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പുരീതി.
സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം ലോൺ ആപ്പുകളിൽ നിന്നും വിട്ടുനിൽക്കുകയാണ് നല്ലത്. അംഗീകൃത ബാങ്കുകളിൽ നിന്ന് മാത്രം ആവശ്യമെങ്കിൽ ലോൺ സ്വീകരിക്കുക. നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ആവശ്യപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംശയകരമായ ലോൺ ആപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ സൈബർ ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്ന് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. പ്രവീൺ അറിയിച്ചു.
ബ്ലാക്ക് ലൈൻ' ഓൺലൈൻ ലോൺ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
