പെന്‍സില്‍വാനിയ ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തം

പെന്‍സില്‍വാനിയ ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തം


പെന്‍സില്‍വാനിയ: ഗവര്‍ണര്‍ ജോഷ് ഷാപ്പിറോയുടെ വസതിക്ക് തീയിട്ടതായി പൊലീസ്. തുടര്‍ന്ന് ഗവര്‍ണറേയും കുടുംബത്തേയും ഔദ്യോഗിക വസതിയില്‍ നിന്നും ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 

ഷാപ്പിറോയും കുടുംബവും സംസ്ഥാന തലസ്ഥാനമായ ഹാരിസ്ബര്‍ഗിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ ആഘോഷിച്ച ജൂത പെസഹാ പെരുന്നാള്‍ ആദ്യ രാത്രിയിലാണ് തീപിടുത്തമുണ്ടായത്. 

തീപിടുത്തമുണ്ടായതപ്പോള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തന്നേയും കുടുംബത്തേയും പെന്‍സില്‍വാനിയ സ്റ്റേറ്റ് പോലീസാണ് തട്ടിയുണര്‍ത്തിയതെന്ന് 2028-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈറ്റ് ഹൗസ് സ്ഥാനാര്‍ഥിയായി കണക്കാക്കപ്പെടുന്ന ഷാപ്പിറോ പ്രസ്താവനയില്‍ പറഞ്ഞു.

ഹാരിസ്ബര്‍ഗ് ഫയര്‍ ബ്യൂറോ വസതിയിലെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഷാപ്പിറോയെയും കുടുംബത്തെയും വീട്ടില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നു. 

തീ അണയ്ക്കുന്നതിന് മുമ്പ് തീപിടുത്തത്തില്‍ വസതിയുടെ ഒരു ഭാഗത്ത് 'സാരമായ നാശനഷ്ടം' ഉണ്ടായതായി അധികൃതര്‍ പറഞ്ഞു.

ഷാപ്പിറോയും കുടുംബവും വസതിയുടെ മറ്റൊരു ഭാഗത്താണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തീപിടുത്തത്തെക്കുറിച്ച് വിവിധ ഏജന്‍സികളുടെ അന്വേഷണം നടത്തിവരികയാണെന്ന് സംസ്ഥാന പൊലീസ് പറഞ്ഞു.