​ഗുരുവായൂരിൽ വച്ച് വിവാഹം നടത്താനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്... വധൂ വരന്മാർ മാറിപ്പോകരുത്! ഞായറാഴ്ച നടക്കാനിരിക്കുന്നത് റെക്കോർഡ് വിവാ​ഹങ്ങൾ

​ഗുരുവായൂരിൽ വച്ച് വിവാഹം നടത്താനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്... വധൂ വരന്മാർ മാറിപ്പോകരുത്! ഞായറാഴ്ച നടക്കാനിരിക്കുന്നത് റെക്കോർഡ് വിവാ​ഹങ്ങൾ


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച. ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണ നടക്കാനിരിക്കുന്നത് അത്ഭുതങ്ങളുടെ കുഴൽവിളികൾ. ഒരു ക്ഷേത്രത്തിൽ ഒരു ദിവസം ഏറ്റവും അധികം വിവാഹം നടന്നതിന്റെ റെക്കോർഡ് ഞായറാഴ്ച ​ഗുരുവായൂർ ക്ഷേത്രത്തിന് സ്വന്തമാകും. ​ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഈ റെക്കോർഡ് നേട്ടം പുത്തരിയല്ല, 2024 സെപ്റ്റംബർ 8നും ഈ റെക്കോർഡ് ക്ഷേത്രത്തിന് കിട്ടിയിരുന്നു. അന്നത്തെ റെക്കോർഡ് പുതുക്കുകയാണ് ഞായറാഴ്ച. 

ഒരൊറ്റ ദിവസം 334 വിവാഹങ്ങൾ നടന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഞായറാഴ്ച അത് 437 ആയി തിരുത്തിയെഴുതും. ഇതിനകം 437 വിവാഹ ശീട്ടുകൾ പട്ടികയിലായിട്ടുണ്ട്. ആറ് മുതൽ 9 വരെ മണ്ഡപങ്ങളും ചടങ്ങ് നിർവഹിക്കാനുള്ള കോയ്മമാരും ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പോലീസും സജ്ജമായിക്കഴിഞ്ഞു. മണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പുലർച്ചെ നാല് മുതൽ വിവാഹങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ തുരുതുരാ നടക്കും. അപ്പോ പറഞ്ഞത് മറക്കണ്ട, വിവാഹം നടത്താനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്... വധൂ വരന്മാർ മാറിപ്പോകരുത്! ബന്ധുക്കൾ മാറി വേറെ കല്യാണക്കാരുടെ കൂടെ കൂടിയാലും പ്രശ്നമില്ല. 

തിരക്ക് നിയന്ത്രിക്കുന്നതിനും വിവാഹ സംഘങ്ങൾ ക്രമമായി എത്തി ചടങ്ങ് നിർവഹിക്കുന്നതിനും ക്ഷേത്രത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹസംഘങ്ങള്‍ക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കണ്‍ വാങ്ങി കസേരയില്‍ വിശ്രമിക്കാം. ആദ്യമാദ്യം എത്തുന്നവര്‍ക്ക് ടോക്കണ്‍ നമ്പര്‍ നല്‍കും തുടര്‍ന്ന് ഊഴമെത്തുമ്പോള്‍ മണ്ഡപത്തിലേക്ക് കടത്തിവിടും. ഓരോ വിവാഹസംഘത്തിലും ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. വിവാഹ സംഘത്തിന് കാണാന്‍ കഴിയുന്ന നിലയില്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിന്റുകളിലും രാവിലെ മൂന്നര മണിയോടെ പോലീസിനെ വിന്യസിക്കും. ഇന്നര്‍റിങ്ങ് ,ഔട്ടര്‍ റിങ്ങ് റോഡുകളില്‍ ഉള്‍പ്പെടെ വാഹന പാര്‍ക്കിങ് അനുവദിക്കില്ല.

പാര്‍ക്കിങ്ങിനായി ദേവസ്വം ബഹുനില പാര്‍ക്കിങ്ങ് സമുച്ചയം, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം, ദേവസ്വം ഇഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനം, സമീക്ഷ പറമ്പ് ,നഗരസഭയുടെ പാര്‍ക്കിങ്ങ് സമുച്ചയം എന്നീ കേന്ദ്രങ്ങളെ സമീപിക്കാം. കിഴക്കേ നടയിലെത്തുന്ന ഭക്തര്‍ക്ക് ദീപസ്തംഭത്തിന് മുന്നില്‍ നിന്നുള്ള ദര്‍ശനത്തിന് പ്രത്യേക വഴിയൊരുക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ ദര്‍ശനശേഷം തെക്കേനട വഴി മടങ്ങിപ്പോകണം. ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പൊലീസുകാര്‍ ഭക്തര്‍ക്ക് സുരക്ഷയൊരുക്കും. മഫ്ടിയിലുള്ള പൊലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പൊലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്.