ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

ശബരിമല  സ്വര്‍ണ്ണപ്പാളി വിവാദം: സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഇന്ന് തുടക്കം


പത്തനംതിട്ട :   ശബരിമല  സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പ്രക്ഷോഭം. കോണ്‍ഗ്രസ് ഇന്ന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംഗമം ഉദ്ഘാടനം ചെയ്യും. വൈകീട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി തെളിയിച്ച് പ്രകടനം നടത്തും.

സ്വര്‍ണപ്പാളി വിഷയത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മേഖലാ പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കും. കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവരാകും നാലു ജാഥകള്‍ നയിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

കെ. മുരളീധരന്‍ കാസര്‍കോടു നിന്നും, കൊടിക്കുന്നില്‍ സുരേഷ് പാലക്കാടു നിന്നും, അടൂര്‍ പ്രകാശ് തിരുവനന്തപുരത്തു നിന്നും നയിക്കുന്ന ജാഥകള്‍ 14 ന് തുടങ്ങും. ബെന്നി ബെഹനാന്‍ നയിക്കുന്ന ജാഥ 15 ന് മൂവാറ്റുപുഴയില്‍ നിന്നാണ് തുടങ്ങുക. നാലു ജാഥകളും 18 ന് പന്തളത്ത് പ്രതിഷേധ മാര്‍ച്ചോടെ സമാപിക്കും.

ശബരിമല വിഷയത്തില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തിയിരുന്നു. ആര്‍ എസ് പി യുടെ തൊഴിലാളി സംഘടനാ വിഭാഗമായ യു ടി യു സി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍, പെന്‍ഷനേഴ്‌സ് യൂണിയന്‍ എന്നിവരുടെ നേതൃത്വത്തിലും മാര്‍ച്ച് നടത്തി.