കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊട്ടിത്തെറി ഉണ്ടായ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊട്ടിത്തെറി ഉണ്ടായ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊട്ടിത്തെറി ഉണ്ടായ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക ഉയര്‍ന്നു. അത്യാഹിത വിഭാഗത്തിന്റെ ആറാം നിലയിലാണ് പുക ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് രോഗികള്‍ അടക്കമുള്ളവരെ മാറ്റി. ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത് ആറാം നിലയിലാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്ന് സമാനമായ നിലയില്‍ പുക ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെയാണ് അത്യാഹിത വിഭാഗത്തില്‍ നിന്ന് വീണ്ടും പുക ഉയര്‍ന്നത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്. നിലവില്‍ ആറാം നിലയില്‍ രോഗികളില്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ ഉള്‍പ്പെടെ നടന്നിരുന്നുവെന്നും ഇതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പുക ഉയര്‍ന്നതെന്നും രോഗികള്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു പുക ഉയര്‍ന്നത്. തുടര്‍ന്ന് രോഗികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. സംഭവസമയത്ത് അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഇത് പുക ശ്വസിച്ചത് മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.