വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും


തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല. വിദഗ്ധ സംഘത്തിന്റെ കൂടി നിര്‍ദേശം കണക്കിലെടുത്ത് ഡയാലിസിസ് ആരംഭിച്ചിട്ടുണ്ട്. 

വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ രാവിലെ വീണ്ടും മെഡിക്കല്‍ ബോര്‍ഡ് ചേരും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്യുതാനന്ദന്‍. 2006-2011 കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1992-1996, 2001-2006, 2011-2016 വര്‍ഷങ്ങളില്‍ പ്രതിപക്ഷനേതാവ് ആയിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്.