ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് മലാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് മലാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു


ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് മലാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മുന്‍ ഒന്നാം നമ്പര്‍ ടി20 ബാറ്ററായ മലാന്‍ ഇംഗ്ലണ്ടിനായി 22 ടെസ്റ്റുകളും 30 ഏകദിനങ്ങളും 62 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടിയ ജോസ് ബട്ട്ലറിനൊപ്പം പുരുഷ ടീമിലെ രണ്ട് ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ ഒരാളായിരുന്നു മലാന്‍.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പില്‍ 37കാരനായ മലാന് ഇംഗ്ലണ്ട് ടീമില്‍ ഇടം നേടാനായില്ല. ഓസ്ട്രേലിയയ്ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് മലാന്റെ വിരമിക്കല്‍ പ്രഖ്യാപനം.

2017-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തില്‍ 44 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയാണ് മലാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. 2017-18ലെ ആഷസ് പര്യടനത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ജോണി ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം പെര്‍ത്തില്‍ 227 പന്തില്‍ 140 റണ്‍സ് നേടി. ന്യൂസിലന്‍ഡിനെതിരെ നടന്ന പര്യടനത്തില്‍ 48 പന്തില്‍ നേടിയ റെക്കോര്‍ഡ് ബ്രേക്കിംഗ് സെഞ്ച്വറി മലാന്റെ കരിയറില്‍ വഴിത്തിരിവായി.

തുടര്‍ന്ന് ടി20 ഫോര്‍മാറ്റില്‍ ഇംഗ്ലണ്ട് ടീമിന്റെ സ്ഥിരസാന്നിധ്യമായി മലാന്‍ മാറി. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളോടെ 2020 സെപ്റ്റംബറില്‍ ഐസിസി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമതെത്തി. 2021 മാര്‍ച്ചോടെ 24 ഇന്നിംഗ്സുകളില്‍ നിന്ന് 1,000 ടി20 റണ്‍സ് തികയ്ക്കുന്ന പുരുഷ താരം എന്ന റെക്കോര്‍ഡും മലാന്‍ സ്വന്തമാക്കി. 2022ലെ ടി20 ലോകകപ്പിനിടെ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ മലാന് പരുക്കറ്റു. തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങള്‍ നഷ്ട്ടമായെങ്കിലും ഓസ്ട്രേലിയയില്‍ നടന്ന ഇംഗ്ലണ്ട് ടി20 ലോകകപ്പ് വിജയ ടീമിന്റെ ഭാഗമായിരുന്നു മലാന്‍.