അമേരിക്കന്‍ മണ്ണില്‍ പാക്കിസ്ഥാനെ വീഴ്ത്തി ടി20 ലോകകപ്പില്‍ ഇന്ത്യ ജയിച്ചു

അമേരിക്കന്‍ മണ്ണില്‍ പാക്കിസ്ഥാനെ വീഴ്ത്തി ടി20 ലോകകപ്പില്‍ ഇന്ത്യ ജയിച്ചു


ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബദ്ധവൈരികളായ പാകിസ്ഥാനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യയുടെ തേരോട്ടം. ബാറ്റിങ് പരാജയത്തിലൂടെ കൈവിട്ടുപോയ മല്‍സരം ബൗളിങ് കരുത്തിലൂടെ ഇന്ത്യ തിരിച്ചുപിടിക്കുകയായിരുന്നു.
           ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ പാകിസ്ഥാനെ 20 ഓവറില്‍ ഏഴിന് 113 എന്ന നിലയിലൊതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും റണ്‍റേറ്റ് നിലനിര്‍ത്താനാവാതെ പാകിസ്ഥാന്‍ ഇടറിവീണു.
          ഓപണര്‍ മുഹമ്മദ് റിസ്വാനാണ് (44 പന്തില്‍ 31) പാക് നിരയില്‍ ടോപ് സ്‌കോറര്‍. ഇമാദ് വസീം 15 റണ്‍സെടുത്തു. വിജയം ഉറപ്പിച്ച മല്‍സരം പാക് ബാറ്റര്‍മാര്‍ കളഞ്ഞുകുളിക്കുകയായിരുന്നു.
         ഇന്ത്യക്കു വേണ്ടി ജസ്പ്രിത് ബുംറ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് സിറാജും പാകിസ്താനെ വരിഞ്ഞുമുറുക്കി.
                                 നേരത്തേ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബൗളിങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലേതുപോലെ രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമാണ് ഓപണ്‍ ചെയ്തത്. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ കോഹ്ലി പുറത്തായി. നാല് റണ്‍സുമായാണ് നസീം ഷായാണ് കോഹ്ലിയെ മടക്കിയത്. കഴിഞ്ഞ മല്‍സരത്തിലും കോഹ്ലി ഒരു റണ്‍സോടെ പുറത്തായിരുന്നു.
    അടുത്ത ഓവറില്‍ രോഹിത് ശര്‍മയും 13 (12) വീണു. ഷഹീന്‍ അഫ്രീദിക്കാണ് വിക്കറ്റ്. മൂന്നാം സ്ഥാനത്ത് എത്തിയ ഋഷഭ് പന്ത് പിടിച്ചുനിന്ന് സ്‌കോര്‍ ബോര്‍ഡ് പതിയെ ചലിപ്പിക്കാന്‍ തുടങ്ങി. നാലാം നമ്പറില്‍ അക്സര്‍ പട്ടേലാണ് ഇറങ്ങിയത്. പന്തും അക്സറും നിലയുറപ്പിച്ചുവെന്ന് തോന്നിച്ചെങ്കിലും 20 റണ്‍സെടുത്ത് നില്‍ക്കെ അക്സറിനെ നസീം ഷാ ക്ലീന്‍ബൗള്‍ഡാക്കി പാകിസ്ഥാന് ബ്രേക് ത്രൂ നല്‍കി.
      ടി20യിലെ ലോകത്തെ ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് ഏഴ് റണ്‍സോടെ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ ശിവം ദൂബെ 3 (9), രവീന്ദ്ര ജഡേജ 0 (1), ഹാര്‍ദിക് പാണ്ഡ്യ 7 (12), ജസ്പ്രിത് ബുംറ 0 (1), അര്‍ഷ്ദീപ് സിങ് 9 (13) എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ 19 ഓവറില്‍ 119ന് ഓള്‍ഔട്ടാവുകയായിരുന്നു. മുഹമ്മദ് സിറാജ് 7 (7) പുറത്താവാതെ നിന്നു.
           പാകിസ്ഥാന് വേണ്ടി നസീം ഷാ നാല് ഓവറില്‍ 21 റണ്‍സിന് മൂന്നും ഹാരിസ് റഊഫ് മൂന്ന് ഓവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.