2026 ലോകകപ്പില്‍ ഇറാന് കളിക്കാമെന്ന് യു എസ്; ടീമില്‍ ഐ ആര്‍ ജി സി ബന്ധമുള്ളവരുണ്ടാകരുത്

2026 ലോകകപ്പില്‍ ഇറാന് കളിക്കാമെന്ന് യു എസ്; ടീമില്‍ ഐ ആര്‍ ജി സി ബന്ധമുള്ളവരുണ്ടാകരുത്


വാിഷിംഗ്ടണ്‍: 2026 ഫിഫ ലോകകപ്പില്‍ ഇറാന്‍ പങ്കെടുക്കുന്നതില്‍ വാഷിംഗ്ടണിന് എതിര്‍പ്പില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. എന്നാല്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (ഐ ആര്‍ ജി സി) ബന്ധമുള്ളവര്‍ ടീമിനോടൊപ്പം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു എസും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയ ഫെബ്രുവരി 28 മുതല്‍ ലോകകപ്പില്‍ ഇറാന്റെ പങ്കാളിത്തം സംശയത്തിലായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളെല്ലാം അമേരിക്കയിലായതിനാലാണ് ഇറാന്റെ പങ്കാളിത്തം ആശങ്കയിലായത്. 

ഇറാന് പങ്കെടുക്കാനാവില്ലെന്ന് യു എസ് പറഞ്ഞിട്ടില്ലെന്ന് റൂബിയോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇറാനുമായുള്ള പ്രശ്‌നം അവരുടെ അത്ലറ്റുകളല്ലെന്നും അവര്‍ അവരോടൊപ്പം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മറ്റ് ചില ആളുകളായിരിക്കുമെന്നും അവരില്‍ ചിലര്‍ക്ക് ഐ ആര്‍ ജി സിയുമായി ബന്ധമുണ്ടെന്നും തങ്ങള്‍ക്ക് അവരെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും റൂബിയോ പറഞ്ഞു.

ഒരു കൂട്ടം ഐ ആര്‍ ജി സി ഭീകരരെ നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവന്ന് അവര്‍ പത്രപ്രവര്‍ത്തകരും അത്ലറ്റിക് പരിശീലകരുമാണെന്ന് നടിക്കുമെന്നും അതിന് കഴിയില്ലെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.

വാഷിംഗ്ടണ്‍ ഐ ആര്‍ ജി സിയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു.

റൂബിയോയ്ക്കൊപ്പം സംസാരിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകൂടം സംഘര്‍ഷം അത്ലറ്റുകളെ ബാധിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 11നാണ് യു എസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ ലോകകപ്പ് ആരംഭിക്കുക.

ലോകകപ്പില്‍ പങ്കെടുക്കാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കായിക- യുവജന മന്ത്രാലയം ഉറപ്പാക്കിയതായി ഇറാന്‍ സര്‍ക്കാര്‍ വക്താവ് ഫത്തേമെഹ് മൊഹജെറാനി പറഞ്ഞു.