സന്തുഷ്ടരല്ല അമേരിക്കക്കാര്‍ ട്രംപ് ഭരണത്തില്‍

സന്തുഷ്ടരല്ല അമേരിക്കക്കാര്‍ ട്രംപ് ഭരണത്തില്‍


വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രകടനത്തില്‍ ഭൂരിഭാഗം അമേരിക്കക്കാരും അസന്തുഷ്ടരാണെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. എ ബി സി ന്യൂസ്, ദി വാഷിംഗ്ടണ്‍ പോസ്റ്റ്, ഇപ്‌സോസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ വിലക്കയറ്റം, തൊഴിലവസരം, വിദേശനയം തുടങ്ങിയ പ്രധാന വിഷയങ്ങളിലെല്ലാം ജനങ്ങള്‍ അസന്തുഷ്ടിയാണ് രേഖപ്പെടുത്തിയത്. 

സുപ്രിം കോടതി ട്രംപിന്റെ ആഗോള തീരുവകള്‍ റദ്ദാക്കുന്നതിന് തൊട്ടുമുമ്പ് ഇപ്‌സോസിന്റെ നോളജ് പാനല്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. വിലക്കയറ്റം കൈകാര്യം ചെയ്ത രീതിയില്‍ രണ്ടില്‍ മൂന്നുപേര്‍ അസംതൃപ്തി രേഖപ്പെടുത്തി. ഇറക്കുമതി തീരുവകളോടുള്ള സമീപനത്തെ 60 ശതമാനം പേര്‍ എതിര്‍ത്തപ്പോള്‍, 62 ശതമാനം പേര്‍ വിദേശനയത്തെ വിമര്‍ശിച്ചു.

പ്രവാസ നയത്തെ 58 ശതമാനം പേര്‍ നിരസിച്ചു. സമഗ്ര സാമ്പത്തിക നയത്തില്‍ 57 ശതമാനം പേര്‍ കൂടുതല്‍ ഫലപ്രദമായ സമീപനം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. പ്രധാന വിഷയങ്ങളിലൊന്നിലും പ്രസിഡന്റിന് ഭൂരിപക്ഷ പിന്തുണ നേടാനായില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നു.

എന്നാല്‍ അസന്തുഷ്ടി വൈറ്റ് ഹൗസില്‍ മാത്രമല്ല. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും വിശ്വാസമുള്ള രാഷ്ട്രീയ ശക്തിയെ കുറിച്ചുള്ള ചോദ്യത്തിലും പ്രതിഫലിച്ചു.  അഭിപ്രായങ്ങള്‍ ഏകദേശം തുല്യമായിരുന്നു. 33 ശതമാനം പേര്‍ ട്രംപിനെ തെരഞ്ഞെടുത്തപ്പോള്‍, 31 ശതമാനം പേര്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകളെയാണ് പിന്തുണച്ചത്. മറ്റൊരു 31 ശതമാനം പേരാകട്െ ഇരുവരെയും നിരസിച്ചു. ഇരു രാഷ്ട്രീയ പക്ഷങ്ങളോടും പൊതുജനങ്ങളില്‍ നിരാശ നിലനില്‍ക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രാഷ്ട്രീയ അനുകൂലത പ്രതികരണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. ഡെമോക്രാറ്റുകളും സ്വതന്ത്ര വോട്ടര്‍മാരും മിക്ക വിഷയങ്ങളിലും ട്രംപിനെ നെഗറ്റീവായി വിലയിരുത്തിയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായഭിന്നതയാണ് പ്രകടമായത്. മേക്ക് അമേരിക്ക ഗ്രേറ്റ് അഗെയിന്‍ (മാഗ) പ്രസ്ഥാനത്തെ ശക്തമായി പിന്തുണക്കുന്നവര്‍ പ്രസിഡന്റിനെ അനുകൂലിച്ചപ്പോള്‍ അതിനോട് അകലം പാലിക്കുന്ന റിപ്പബ്ലിക്കന്‍ വിഭാഗം വിലക്കയറ്റവും വിദേശനയവും സംബന്ധിച്ച് കൂടുതല്‍ സംശയ നിലപാടാണ് സ്വീകരിച്ചത്. 

ട്രംപിന്റെ മൊത്തം അസംതൃപ്തി നിരക്ക് ഏകദേശം 60 ശതമാനമായി ഉയര്‍ന്നു. 2021-ല്‍ അദ്ദേഹത്തിന്റെ ആദ്യ ഭരണകാലാവധി അവസാനിക്കുമ്പോഴുണ്ടായ നിരക്കിനോട് സാമ്യമുള്ളതും രണ്ടാം കാലാവധിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നുമാണിത്.

സാമ്പത്തിക അവസ്ഥയോട് പൊതുജനങ്ങളുടെ സമീപനം നിരാശാജനകമാണ്. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതായി ഏകദേശം പകുതിയോളം പേര്‍ അഭിപ്രായപ്പെട്ടു. ഏകദേശം 30 ശതമാനം പേര്‍ മാത്രമാണ് മെച്ചപ്പെട്ടതായി കരുതുന്നത്. വ്യക്തിപരമായ സാമ്പത്തിക നില മെച്ചപ്പെട്ടതായി 22 ശതമാനം പേര്‍ മാത്രമാണ് പറഞ്ഞത്. 

പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നു. പകുതിയിലധികം പേര്‍ അദ്ദേഹത്തിന്റെ മാനസിക ക്ഷമതയെ ചോദ്യം ചെയ്തു. ഏകദേശം പകുതി പേര്‍ ശാരീരിക ആരോഗ്യ യോഗ്യതയിലും സംശയം പ്രകടിപ്പിച്ചു. റിപ്പബ്ലിക്കന്‍ പിന്തുണക്കാര്‍ ഈ ആശങ്കകള്‍ തള്ളിക്കളഞ്ഞെങ്കിലും ഡെമോക്രാറ്റുകളും സ്വതന്ത്രരും ശക്തമായി അനുകൂലിച്ചു.

വിശ്വാസ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും പ്രതികൂല പ്രതികരണം ഉയര്‍ന്നു. ഏകദേശം 70 ശതമാനം പേര്‍ ട്രംപിനെ സത്യസന്ധനോ വിശ്വാസയോഗ്യനോ ആയി കാണുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. വ്യക്തിപരമായ ലാഭത്തിന് മുന്‍ഗണന നല്‍കുന്നതും ഭരണഘടനാപരമായ അധികാരം അതിരുവിട്ടുപയോഗിക്കുന്നതുമാണ് പലരും ആരോപിച്ചത്.

നയപരമായ വിഷയങ്ങളില്‍ ശിശുക്കള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന വാക്‌സിനുകള്‍ കുറയ്ക്കാനുള്ള നീക്കത്തെയും വിദേശരാജ്യങ്ങളില്‍ മാറ്റങ്ങള്‍ നടപ്പാക്കാന്‍ യു എസ് സൈന്യം വിന്യസിക്കാനുള്ള ആശയത്തെയും ഭൂരിപക്ഷം എതിര്‍ത്തു. ജെഫ്രി എപ്സ്റ്റീന്‍ സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ സൂക്ഷ്മ വിഷയങ്ങളില്‍ ഭരണകൂടത്തിന്റെ സുതാര്യതയെയും നിരവധി പേര്‍ വിമര്‍ശിച്ചു.

രാജ്യവ്യാപകമായി 2,500ലേറെ മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ ഇരു പ്രധാന രാഷ്ട്രീയ പാര്‍ട്ടികളോടും സംശയവും രാജ്യത്തിന്റെ ഭാവി ദിശയെക്കുറിച്ചുള്ള ആശങ്കയും വര്‍ധിച്ചുവരുന്നതായി കണ്ടെത്തി.