പ്രസിഡന്റ് ട്രംപിന് ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

പ്രസിഡന്റ് ട്രംപിന് ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍:  യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കാജനകമായ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. 79 വയസ്സുള്ള പ്രസിഡന്റ് ഇപ്പോളും ഗുരുതരമായ ചലനശേഷി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം ഇരട്ട ഇടുപ്പെല്ലുകള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവരുമെന്നും വെള്ളിയാഴ്ചത്തെ ഒരു മാധ്യമ റിപ്പോര്‍ട്ട് പറയുന്നു. ട്രംപിന്റെ ശാരീരിക ക്ഷമതയില്‍ 'ആശങ്കാജനകമായ ലക്ഷണങ്ങള്‍' പ്രകടമാണെന്ന് ചില സ്രോതസുകളെ ഉദ്ധരിച്ച് റഡാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. പുതിയ റിപ്പോര്‍ട്ടിനോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്രംപിന്റെ രണ്ടാമത്തെ 'പതിവ് വാര്‍ഷിക പരിശോധന'യില്‍ അദ്ദേഹത്തിന് 'അസാധാരണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന്  കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. ഈ വര്‍ഷം ആദ്യം, കാലുകളില്‍ നേരിയ വീക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ട്രംപിന് നാഡികളില്‍ രക്തയോട്ടത്തിന്റെ അഭാവം കണ്ടെത്തിയിരുന്നു.

'പൊതുവായ പരിശോധനയില്‍ ട്രംപ് മികച്ച ആരോഗ്യം പ്രകടിപ്പിക്കുന്നത് തുടരുകയാണ് ' എന്ന് വൈറ്റ് ഹൗസ് ഫിസിഷ്യന്‍ ക്യാപ്റ്റന്‍ ഷോണ്‍ ബാര്‍ബബെല്ല ഒരു മെമ്മോയില്‍ പറഞ്ഞു.

എന്നിരുന്നാലും, തന്റെ മാര്‍എലാഗോ റിസോര്‍ട്ടിലെ ഗോള്‍ഫ് കാര്‍ട്ടില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ട്രംപ് വലതു കാല്‍ വലിച്ചുനടക്കുന്നതിന്റെ സമീപകാല ദൃശ്യങ്ങള്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ ആശങ്കാകുലരാണ്

അദ്ദേഹത്തിന്റെ ചലനങ്ങളെക്കുറിച്ചും സന്ധിവാതം, ഇടുപ്പ് വേദന എന്നിവയെക്കുറിച്ചും പ്രസിഡന്റുമായി ഏറ്റവും അടുപ്പമുള്ളവരില്‍ ആശങ്കയുണ്ടെന്ന് റഡാര്‍ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

'പരസ്യമായി പറയുന്നതിലും കൂടുതല്‍ വേദനയാണ് അദ്ദേഹം അനുഭവിക്കുന്നത്. കുറച്ചുനാളായി അദ്ദേഹത്തിന്റെ ഇടുപ്പുകളും കാല്‍മുട്ടുകളും നല്ലരീതിയില്‍ അലട്ടുന്നുണ്ട്, അത് രഹസ്യമായി സൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണ്. ചലനശേഷി നിലനിര്‍ത്താന്‍ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.  ഒരുപക്ഷേ രണ്ട് ഇടുപ്പുകളിലും അത് വേണ്ടിവരുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള ആളുകള്‍ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് പൊതുസ്ഥലത്ത് ദുര്‍ബലനായി കാണപ്പെടുന്നത് അദ്ദേഹം വെറുക്കുന്നു, പക്ഷേ അദ്ദേഹം പഴയതുപോലെയല്ല നടക്കുന്നത് എന്നത് വ്യക്തമാണ്,' ഒരു സ്രോതസ്സ് പറഞ്ഞതായി പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തു.

'അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ തവണ നില്‍ക്കുകയും നടക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും ചെയ്യുന്നുണ്ട്'

ട്രംപിന് 'മുട്ടുകാല്‍ തട്ടല്‍ ' ( ‘knock knee’ ) ഉള്ളതായി തോന്നുന്നുവെന്ന് ഒരു വിദഗ്ദ്ധന്‍ പറഞ്ഞതായി റാഡാര്‍ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. 'അദ്ദേഹത്തിന് ഉള്ളിലേക്ക് കോണുള്ള കാല്‍മുട്ടുകള്‍ ഉള്ളതായി തോന്നുന്നു, അത് ഇടുപ്പിന് ആയാസമുണ്ടാക്കും. അദ്ദേഹത്തിന്റെ പ്രായത്തിലും ഉയരത്തിലും, അത്തരം വിന്യാസം വേഗത്തില്‍ സന്ധിവാതത്തിനും നീണ്ടുനില്‍ക്കുന്ന ചലനാത്മക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.' എന്നും വിദഗ്ദ്ധനെ ഉദ്ധരിച്ച് റാഡാര്‍ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.